Pages

വിരൽസ്പർശം

വിരൽസ്പർശം

പ്രിയേ, നിന്റെ നിശ്വാസത്തിൽ 
നയാഗ്രയിലെ വെള്ളച്ചാട്ടം
കണ്ണുകളിലേക്ക് കൂടണയുന്നു
തെളിനീരിന്റെ ധാരയിൽ
ഉതിർന്നു വീഴുന്ന തുള്ളികൾ
ഒഴുകി കവിയുന്നു കവിളുകളിൽ
ഏതു നൊമ്പരത്തിന്റെ
വേലിയിറക്കമാണിപ്പോൾ

നക്ഷത്രങ്ങളെ കോർത്തിട്ട
രാത്രി മഞ്ചത്തിൽ
തനിച്ചിരുന്ന്
സ്വപ്നം കാണുന്ന രാക്കിളിക്ക്
വെളിച്ചവുമായി
മിന്നാമിനുങ്ങുകൾ കൂട്ടിരുന്നു
 ദൂരെ നിന്നൊരു നക്ഷത്രം
ഇറങ്ങിവന്നത്
മിന്നും വെളിച്ചത്തിലലിഞ്ഞു

രാക്കിളിയുടെ കിനാക്കളിൽ
പൂത്തുലഞ്ഞ ആകാശം
പുത്തൻ ചിറകുകൾ വിടർത്തി
പറന്നിറങ്ങിയ ഇണക്കിളി
കൊക്കുകളുരുമി
കഥ പറഞ്ഞിരിക്കുന്നു  

പ്രിയേ, നീ പറയുന്ന ഗംഗാജലം
ഈ കണ്ണീരിലും പരിശുദ്ധമോ
വിതുമ്പുന്ന നിന്റെ ചുണ്ടുകൾക്ക്
ഒരു ജലധാരയുടെ സംഗീതമോ

ഒരു രാമഴ കൂടി നനഞ്ഞുകഴിയുമ്പോൾ
മോഹങ്ങൾ ഈറനണിയുന്നു
ഇമകളിൽ നിന്നുതിരുന്ന
പനിനീർ മൊട്ടുകളിൽ
നിലാവിന്റെ വെള്ളിനൂലുകൾ
ആരോഉപേക്ഷിക്കുന്നു
മധുരമായ് പാടിയ
പകൽപാട്ടിന്റെ ഈണത്തിൽ
സ്വാന്തനത്തിന്റെ വിരൽസ്പർശം........

പൂമ്പാറ്റകളുടെ താളം

പൂമ്പാറ്റകളുടെ താളം

                                      പി. വിശ്വനാഥൻ

എഴുതിയ 
തീയതികളിലൊന്നും 
പെൺപൂക്കൾ 
പൂമ്പാറ്റകൾക്കായി വിടർന്നില്ല 

പറക്കമുറ്റും മുമ്പേ 
മുന്നിൽ  കാവലുമായി 
കൈ പിടിച്ചു നീങ്ങിയ 
ഗന്ധ ർവ്വ ന്മാരെ 
നീതിയുടെ നിഷേധം എന്ന് 
അടയാളമിട്ട്  പ്രതിഷേധിക്കുമ്പോൾ 
സ്വയം പഠിച്ച പാഠങ്ങൾ 
താളത്തിലുള്ള ചലനങ്ങളായിരുന്നു

സ്വാതന്ത്രത്തിന് 
അമൃതിന്റെ രുചിയാണെങ്കിലും 
അമിതപാനം അരുതെന്നേ പറഞ്ഞുള്ളൂ
പൂമ്പാറ്റയുടെ താളം 
പുഴുവിൽ നിന്ന് തുടങ്ങുന്നു
 പെൺപൂക്കൾ 
വിടരുന്നതുവരെ 
തേൻ ഉള്ളിലെവിടെയോ 
ഒളിച്ചിരിക്കുന്നു

വിടർന്നു 
പുഞ്ചിരിക്കുന്ന പൂക്കളെ 
തേടുന്ന പൂമ്പാറ്റകൾ 
തേൻ കണങ്ങൾ 
ഊറ്റിക്കുടിക്കുമ്പോൾ 
കാറ്റ് ചുറ്റിയടിക്കുന്നു

കൊഴിഞ്ഞു വീണ പൂവിനോട് 
വിടപറയാതെ പറന്നുയരുന്നു 
പൂന്തോട്ടങ്ങളിൽ 
പുതുമ മാറാതെ 
പൂമ്പാറ്റകൂട്ടങ്ങൾ . 
....

നാം മുന്നോട്ട്

നാം മുന്നോട്ട്  തന്നെ.
വേഗത്തിൽ ചിലപ്പോൾ കുലുങ്ങും
പലപ്പോഴും മറിയും
മലക്കം മറിയുക പലർക്കും
മാറ്റി വെയ്ക്കാനാവില്ല

നാം മുന്നോട്ട്  മുന്നോട്ടുതന്നെ
വലത്തേയ്ക്ക് കയറുന്നതും
നിന്നനില്പിൽ മറയുന്നതും
എല്ലാം മുന്നോട്ട്
ഇടതു വശം
കൊളസ്ട്രോളും ബ്ലോക്കും മൂലം 
കഷ്ടിച്ച്  സ്പന്ദിക്കുന്നു

ഇനിയും നമുക്ക്
ഒരുപാട് സ്വപ്നങ്ങളുണ്ട്
ഇടതു വശത്തുള്ള
ഈ ഹൃദയം
വലത്തേക്ക് മാറ്റി വെക്കണം.
തടസ്സം സൃഷ്ടിക്കാതെയപ്പോളത് 
പ്രവർത്തിച്ചു കൊള്ളും.

നാം മുന്നോട്ടു തന്നെയല്ലേ
ചെളിപുരളാത്ത ഈ  കുപ്പായം
അതിൽ അഴുക്കാക്കാതെ
നിങ്ങൾ അല്പം കൂടി
ഇടത്തേക്ക് മാറിനിൽക്കൂ.

നാം മാത്രം
ഇപ്പോൾ മുന്നോട്ട്.
 ........

വരവു പോക്കുകൾ

വരവു പോക്കുകൾ

ഇന്നലെ വന്നവരെല്ലാം
ഇന്നുപോകുന്നു
ഇന്നുവന്നവരെല്ലാം
നാളെപോകുന്നു
നാളെ വരുന്നവരെല്ലാം
നാളെകഴിഞ്ഞു പോകണം

വരുന്നവരെല്ലാം
തിരികെപോകുന്നു
വരാതിരിക്കാൻ
വഴി കണ്ടുപിടിക്കണം.
ജനനമരണ കണക്കുകൾ
അതുവരെ നമുക്കു സൂക്ഷിക്കാം

ചിത്രം

ചിത്രം 

ചിത്രകാരനിൽ 
ആഴത്തിൽ വീണ ഉല്കകൾ 
നിറകൂട്ടുകളായി 
രൂപാന്തരം പ്രാപിച്ചു 
ബ്രഷിലൂടെയത് 

ക്യാൻവാസിലേക്ക്  
പറിച്ചു നട്ടു.
അങ്ങനെനട്ട 
ഒരു ചിത്രമായിരുന്നു  അവൾ 
കരഞ്ഞ് 
ആരെയോ തേടുന്ന 
പന്ത്രണ്ടുകാരി.

മുഖത്തിന് 
മോണാലിസയുടെ സൌന്ദര്യം 
നിറകൂട്ടുകളാൽ 
വരച്ച കണ്ണുകളിൽ 
കരി പട ർന്നി രിക്കുന്നു 

ചിത്രകാരന് 
മക്കൾ ഇല്ലായിരുന്നു 
ആയാളുടെ ദാമ്പത്യം 
ചിത്രങ്ങൾക്കൊപ്പമായിരുന്നു 
അതിൽ പിറന്ന 
പന്ത്രണ്ടുകാരിയുടെ കരച്ചിൽ 
അയാളുടെ ചെവികളിൽ 
മുഴങ്ങി കൊണ്ടിരുന്നു .

ബ്രഷുകൾ കഴുകി 
നിറകുടുക്കകൾ  അടച്ച് 
പന്ത്രണ്ടുകാരിയെ മാത്രം 
അയാൾ നോക്കിയിരുന്നു 

വന്നവർ  വിലപറഞ്ഞത് 
ആ ചിത്രത്തിനായിരുന്നു.
000

എനിക്ക് കിട്ടിയ പുസ്തകം

എനിക്ക് കിട്ടിയ പുസ്തകം 

ഞാൻ നല്കിയ പുസ്തകത്തിന്  
പ്രതിഫലമായി
ഒരു കവിതാപുസ്തകം 
എനിക്കവൻ നല്കി

മൂർച്ചപിടിപ്പിച്ച 
മുനകളുള്ള കവിതകൾ
അക്ഷരങ്ങളുടെ ഇടയിൽ 
ഒളിച്ചിരുന്നു

ഓരോ പേജു മറിക്കുമ്പോഴും 
ചൂണ്ടു വിരലിൽ 
ആർത്തിയോടവ കടിച്ച് 
രക്തം കുടിക്കുന്നു
ഹൃദയത്തിൽ നിന്നൂറുന്ന 
ചുവന്ന നദികൾ 
കരകവിഞ്ഞ് ഒഴുകിയത് 
ആ വായനയിലായിരുന്നു 

രക്തം വറ്റിയ ശരീരത്തിൽ 
ഹൃദയം വേണ്ടെന്നായി 
ദേഷ്യത്താൽ വിറച്ചചിന്തകൾക്ക് 

കവിതകൾക്ക് ഉന്മാദം സംഭവിച്ചു 
ഓരോ വരികളും 
പുസ്തകം വിട്ട് പുറത്തിറങ്ങി 

ഞാൻ നല്കിയ പുസ്തകത്തിന്റെ 
പ്രതിഫലം 
കവിതയിൽ 
ഒളിച്ചിരുന്ന വാക്കുകളായിരുന്നു 

എണ്ണുംതോറും 
എണ്ണംതെറ്റി ഭ്രാന്തുപിടിച്ച് 
തിരമാലകളായി 
ഉയർന്നു പൊങ്ങുന്ന വാക്കുകൾ 

എന്റെ പുസ്തകത്തിലെ 
ഓരോവാക്കും കൊണ്ട് 
പുറത്തിറങ്ങിയ വാക്കുകളെ 
ഞാൻ ആശ്വസിപ്പിച്ചു 

ശാന്തമാകാതവ 
നഗരവീഥികളിൽ ആർത്തിരമ്പി 
ഗ്രാമങ്ങൾ തോറും 
കയറിയിറങ്ങി 
മൂളിപ്പാട്ടുകൾ പാടി 
ഉറക്കം കെടുത്തി 

എനിക്കു കിട്ടിയ 
പ്രതിഫലമായ പുസ്തകം തന്നെയാണ് 
തെരുവിൽ കത്തിച്ച് തീകായുന്നത്.
oooooooooo

മണിച്ചിത്ര താഴ്

മണിച്ചിത്ര താഴ്

താഴിട്ടു പൂട്ടുമ്പോൾ
മണിച്ചിത്രതാഴിടണം
അവിടെ കിടന്ന്
എല്ലാം പഠിച്ചിട്ട്
പുറത്തിറങ്ങുമ്പോൾ
നാവ് കുറുനാക്കാവും
പറയുന്നത്
പറഞ്ഞപടി അച്ചട്ട്
കേൾക്കുന്നവർ
കേട്ടപടി പേടിക്കും
കാണുന്നവർ
കണ്ണീരില്ലാതെ വലയും
ഇരയെ
മനുഷ്യർക്ക്‌ മാത്രമേ
പൂട്ടിയിടാനാവൂ.
മണിച്ചിത്രപൂട്ടിൽ
കിടന്ന്
ശബ്ദിക്കാനവ
മറന്നുപോകും .
00 






 

അറബിയും ഒട്ടകവും

അറബിയും ഒട്ടകവും


തണുപ്പിനൊരു കൂരമാത്രം
അറബി ഒട്ടകത്തിനു നല്കി
ഒട്ടകം അറബിയെ കണ്ടില്ല.
തണുപ്പിൽ കൂര വിറച്ചു ചത്തു.