Pages

പൂവ്

  പൂവ്
 *******

കുടുങ്ങിയ പൂക്കളാണ് മാലയിൽ 
അറിഞ്ഞിട്ടും എടുത്തണിയുന്നു
വാടിയ  മലരുകളാണ് ഓരോന്നും 
എങ്കിലും  മണത്തുനോക്കുന്നു

"ഇതൊന്നും എന്റേതല്ലല്ലോ"
ചവറ്റിലേയ്ക്ക് വലിച്ചെറിയുന്നു

ശബ്ദിച്ചാൽ ഒറ്റപ്പെടും
ദുർഗന്ധം പേറുന്ന 
കാട്ടുപ്പൂവാണെന്ന്‌ 
വിളിച്ചു കൂവും 

എന്റെ തോട്ടത്തിലും
പൂക്കളുണ്ട്
ഇറുക്കാതെ 
കാറ്റുപോലും 
കടക്കാതെ 
സൂക്ഷിച്ചു പോരുന്നവ

ഒരു നിശ്വാസത്തിലവ 
അടഞ്ഞ ദളങ്ങളിലെ
സുഗന്ധം പരത്തുമ്പോൾ 
ഞാനും പേടിയ്ക്കുന്നു
     ...      ...     വിശ്വം

നക്ഷത്രമൊട്ടുകൾ

നക്ഷത്രമൊട്ടുകൾ 
------------------------

നക്ഷത്രചിന്തയിൽ അത്താഴമുണ്ണാതെ
ആകാശ വീഥികൾ തിരഞ്ഞ രാവിൽ
പൊട്ടുന്നനേകം പ്രകാശ പുഷ്പങ്ങൾ
പൊന്മുത്തുകൾ തുന്നിയ കമ്പളത്തിൽ

സത്യപ്രഭാവത്തിൽ ഒത്തുല്ലസിയ്ക്കുന്നല്ലോ  
ബോധതന്തുക്കളാൽ ചുറ്റുന്ന സൂര്യന്മാർ
വ്യത്യസ്ത രാശികൾ വർഷിച്ചൊരാനന്ദം
ചിത്തേനിറഞ്ഞതും താരഗണങ്ങളായ്

നിറവിന്യാസത്താൽ മായും മഹാശില
കരതീർത്ത  വിണ്ണിൻ  വിദൂര ദൃശ്യം
അതിരു മായിച്ച് കളിച്ചു ശയിയ്ക്കുന്ന
സാഗരം ഭൂമിതൻ ശ്വാസകോശം

നക്ഷത്രമെന്തേ അകന്നു നിൽക്കുന്നു
സത്യപ്രകാശം മനസ്സിൽ പരത്താതെ
മൃത്യുവിൻ  ദൃഷ്ടിയുമായൊരുരാത്രി 
കാട്ടുന്നനന്തത വിസൃത ഗഗനത്തിൻ 

അതിരുകളില്ലല്ലോ ബ്രഹ്മാണ്ഡമേ  
വിസ്മയം, വിശാലം മനചര്യയും 
നക്ഷത്ര ലോകമേ നിനക്ക് നൽകാൻ 
മൊട്ടായ് വിടരുന്നീകണ്‍കൾ രണ്ടും 
                                       .....   വിശ്വം . 

ഇടനെഞ്ചിലെത്തുന്ന നൊമ്പരം

ടനെഞ്ചിലെത്തുന്ന നൊമ്പരം
 ****************

ഇടനെഞ്ചിലേക്കൊരു 
തീ വന്നുവീഴുമ്പോൾ 
ഇത്തിരി വെള്ളം നൽകണം  നീ 

പ്രണയമേ പറയാതെൻ 
അരികിലുണ്ടാകണം
വെറുതേതോന്നുമീ ആഗ്രഹങ്ങൾ 

പറയുവാനല്പം 
പഴങ്കഥ കരുതണം 
കേൾക്കുമ്പോളനുഭൂതി 
നിറയുമെന്നിൽ 

ഇതൾവീണ പൂവിന്റെ 
ഓർമ്മപോൽ പടരണം 
നറുമണമെന്റെ സിരകളിൽനീ 

പിന്നിട്ട വഴികളിൽ   
പതിഞ്ഞ കാല്പാടുകൾ 
ഓരോന്നു മോർത്തോർത്തെടുക്കണം

നിന്റെ നിശ്വാസങ്ങളെൻ
ശ്വാസമായ്  തീരണം 
എന്നിലേയ്ക്കൊഴുകി നിറയണം 

പതറാതെ നില്ക്കണം 
കണ്ണീർ വീഴാതെ നോക്കണം നീ 
ചിരിയ്ക്കുന്ന മുഖമായിരിയ്ക്കണം
അധരമെൻ ചുണ്ടിലമർത്തണം
പ്രണയമധുരം പകർന്നു നല്കണം

അടയുമെൻ കണ്ണിൽ 
നിൻമുഖം തങ്ങണം 
പിരിയുന്നതെന്നേയ്ക്കുമല്ലേ

ഇടനെഞ്ചിലെത്തുന്ന നൊമ്പരം 
പ്രണയമേ, നിന്നെ 
അകലുന്ന വേദനയല്ലേ  
 .....       ... .....   

സ്വപ്നത്തിൽ

സ്വപ്നത്തിൽ 
*****
പാതിയടഞ്ഞ കണ്ണുകളിലൂടെയാണ്
ഞാൻ സ്വപ്നം കാണുന്നത്
നിങ്ങളോ?

കൊഴിഞ്ഞു വീഴുന്ന പഴങ്ങളാണ്  
ഓരോ സ്വപ്നവും 
ഞാൻ വെറുതേയവ കൂട്ടിവെയ്ക്കുന്നു
നിങ്ങളോ?

വേഗത തീരെയില്ലാത്ത കാലുകളാണ്
സ്വപ്നത്തിൽ  എനിയ്ക്ക്
നിങ്ങൾക്കോ?

എന്റെ പിന്നാലെയാണ്
സ്വപ്നത്തിൽ  എല്ലാവരും
തിരിഞ്ഞു നോക്കാൻ
എനിയ്ക്ക് പേടിയായിരുന്നു
നിങ്ങൾക്കോ?

ഒരിയ്ക്കലോടിക്കയറിയത് വലിയ 
കോട്ടയിലേക്കായിരുന്നു
നിറയെ രത്നങ്ങൾ പതിപ്പിച്ച
ചുവരുകളുള്ള ഒരു കൊട്ടാരം

നീണ്ടതാടിയുള്ള വയസ്സൻ രാജാവ്
ചുറ്റിലും സ്വർണ്ണ പൂമ്പാറ്റകൾ
സിംഹാസനത്തിലേക്കാണ് 
എന്നെയവർ പിടിച്ചിരുത്തിയത്

എനിയ്ക്കു ചുറ്റും  
ആലവട്ടവും വെഞ്ചാമരവുമായി  
പരിചാരകൾ 
ഞാൻ പറയേണ്ടതെല്ലാം 
രാജാവ് പറഞ്ഞു തീർക്കുന്നു 

പൂമ്പാറ്റകൾ ഓരോന്നായി 
രത്നചുവരുകളിൽ 
പറന്നിരിയ്ക്കുന്നു  
താടിരോമങ്ങൾ  
മുള്ളുകളായി എന്നെ പൊതിയുന്നു 

മുള്ളുകൾതീർത്ത  
ഒരു കൂട്ടിലായി ഞാൻ 
ചുറ്റും ചൂലുകൾ പേറിയവർ 
രാജാവ് വില്ലുകുലയ്ക്കുന്നു 

ഞാനിരുന്ന സിംഹാസനം 
ചുട്ടുപഴുക്കാൻ തുടങ്ങി
എനിയ്ക്കപ്പോൾ
വിശപ്പ്  ഇല്ലായിരുന്നു

പിന്നീടെല്ലാം നിങ്ങളാണ് പറഞ്ഞത് 
പാതിയടഞ്ഞ കണ്ണുകളിലൂടെ 
ഞാൻ നിങ്ങളെയെല്ലാം കണ്ടിരുന്നു

ഒന്നുകൂടി നിങ്ങൾ പറയണം 
എന്താണ് ഇങ്ങനൊക്കെ ഞാൻ 
സ്വപ്നം കാണുന്നത് .
..  ... ...

മണ്ണ് അഥവാ മണൽ

മണ്ണ്  അഥവാ മണൽ 


മുറ്റം നിറയെ വീണു കിടക്കുന്നത്  മണലല്ലേ

ചുറ്റും  പറന്നു കളിയ്ക്കുന്നത് മണ്ണല്ലേ 

ചൂലടിച്ചടിച്ച് മുറ്റത്തു നിന്നും മാറ്റിയതും 

കുഴിച്ചു കുഴിച്ച് കൂനകൂട്ടിയതും മണ്ണുതന്നെ`


മണലാരണ്യത്തിലും കടപ്പുറത്തും 

മണ്ണ് വെറുതേ കൂട്ടിയിരിയ്ക്കുന്നു 

മണ്ണുമാന്തികൾ  കടലും പുഴയും 

മാന്തി കൂട്ടുന്നതും മണ്ണല്ലേ 


മലപൊടിയ്ക്കുന്നതും 

കാട് വെട്ടുന്നതും 

മണ്ണിനായല്ലേ 


ഒരു പിടി മണ്ണല്ലേ  നീ തിന്നത്

പക്ഷേ  വിഴുങ്ങിയത്

ഈ ലോകം തന്നെ.


..   ...     വിശ്വം 

  

ഇടപ്പള്ളി തോട്

ഇടപ്പള്ളി തോട്

ആർക്കും വേണ്ടാതെ 
വീർപ്പുമുട്ടി കിടന്നൊരുതോട് 
നികത്തി ഉപയോഗിച്ചപ്പോൾ 
ആളായി ചോദിയ്ക്കാൻ 

ഒഴുകാനാവാതെ 
പോളയും മാലിന്യങ്ങളും നിറഞ്ഞ് 
ഒരു പുരാവസ്തുപോലെ
ഉറങ്ങുകയായിരുന്നു തോട് 

മാടി കെട്ടിയപ്പോൾ
മേനിയളവുകൾ പരസ്യമായി   
നാപ്പതു മീറ്റർ വീതിയുണ്ടായിരുന്നു 
കെട്ടുവള്ളങ്ങൾ ഉലാത്തിയിരുന്നു   
ഇപ്പോൾ അഞ്ചു കിലോമീറ്ററിൽ
അഞ്ചുമീറ്റർ മാത്രം വീതി 

സ്ഥലകണക്കിൽ അമ്പതേക്കർ പുഴ  
മലയും മണ്ണും കൂടി
തിന്നുതീർത്തിരിയക്കുന്നു 
പണക്കണക്കിൽ പറഞ്ഞാൽ 
അഞ്ഞൂറു കോടി രൂപാ !

ഇടപ്പള്ളി തോട്ടിൽ
ഇനിമുതൽ  
ബോട്ട്  ഓടുമത്രേ.

എല്ലാം വെറുതെ 
പരക്കുന്ന നുണയെന്ന് 
പാവം മുതലാളി 
  ....

സ്നേഹ ജ്വാലകൾ

സ്നേഹ ജ്വാലകൾ
ooooo ooooo ooooo  

കാറ്റത്ത്‌ 
കത്തുന്ന വിളക്ക്
നേരെ നില്ക്കാൻ 
കൊതിയ്ക്കുന്ന 
ഒരു തീനാളമാണ് 
ഏതു നിമിഷവും 
കറുത്ത് 
പുകയാൻ 
വിധിയ്ക്കപെട്ടവൾ   

 ചിരിയ്ക്കും 
കരച്ചിലിനും 
ഇടയിൽപ്പെട്ട  
കൗമാര സ്വപ്‌നങ്ങൾ 
ഇരു കരങ്ങളും കൊണ്ട് 
മാറിലേയ്ക്ക് 
മാറ്റി കൊണ്ടിരിയ്ക്കും  

സമവാക്യങ്ങളിൽ 
കാറ്റും വെളിച്ചവും 
അതിര് കടക്കില്ല  
ആണും പെണ്ണും 
തീയും 
വെള്ളവും പോലെയോ?

കാറ്റേ 
നീ കരുതി വീശുക

ആറ്റുവക്കിൽ 
അരിഞ്ഞാണം 
കാട്ടുതീയും 
പണിതു കൂട്ടുന്നു  

ചുവന്ന കണ്ണുകൾ 
അഞ്ജനം എഴുതി 
തിളപ്പിയ്ക്കണോ 

ഒരു കാറ്റിലും 
വീഴാതെ 
കത്തി നില്ക്കട്ടെ 
സ്നേഹ ജ്വാലകൾ 
....       വിശ്വം 

കിറുകൃത്യം

കിറുകൃത്യം  

അത് അവന്‍ തന്നെയാണ് 
കറുത്ത കോട്ടും 
കണ്ണടയും  വെച്ചിട്ട്

കണ്ടതും 
ഓടുകയായിരുന്നു 
അങ്ങനെ വിടാന്‍ പറ്റുമോ 
പുറകേ  ഓടി

അവന്  കൃത്യമായി 
കിടങ്ങ് അറിയാമായിരുന്നു 
വീണപ്പോള്‍ എനിയ്ക്കും 

അങ്ങനെയാണ് 
കൈയും കാലും ഒടിഞ്ഞത് 

ഇല്ലായിരുന്നെങ്കില്‍ 
കിറുകൃത്യം 
നിങ്ങളും വിശ്വസിച്ചേനെ!
...                .....

രഹസ്യം

രഹസ്യം 

ചില രഹസ്യങ്ങള്‍ 
രഹസ്യമായി തന്നെ 
പരസ്യപ്പെടും 

അത്തരം ഒരു 
രഹസ്യക്കാരിയെയാണ് 
അതിരഹസ്യമായി 
പിടിയ്ക്കപ്പെട്ടത്‌ 

പക്ഷേ  മുഖം 
പരസ്യങ്ങളില്‍ 
കണ്ടു  പരിചയമുള്ളത് 

ഇനി 
ഒരു രഹസ്യം കൂടി പറയാം 
വല വിരിച്ചാല്‍ 
ഇര വീഴുവോളം 
രഹസ്യം  
         ....    

ഒത്തുതീര്‍പ്പ്

ഒത്തുതീര്‍പ്പ്

എല്ലാംമറിയുന്നെങ്കിലുമൊരുപൊടിക്കൈ
എൻപേരിലും കിടക്കട്ടെയടയാളമായ്
ഞെട്ടുമോ ലോകം വെറും തോന്നലാകാം
ഞെട്ടറ്റതെല്ലാമഗ്നിയ്ക്കടിപ്പെടും

സ്വയമേകൊഴിയട്ടേ അരുതെന്ന് ബോധം
വയ്യെന്ന് ദേഹം നരകമാകുന്നു ജീവിതം
പിടിവാശികള്‍ വിട്ടൊരുമിച്ചു നില്‍ക്കുവാന്‍
ദേഹിയ്ക്ക്  സമ്മതം പേറുന്ന ദേഹത്തിനെ

കൊടും കാട്ടിലെങ്കില്‍  വന്യമൃഗങ്ങളോ 
മരുഭൂമിയിലെന്നാലോ  കഴുകകൂട്ടങ്ങളോ
വേര്‍പെടുത്തിടും  ദേഹമേ പോകു നീ
നേരമാകുമ്പോള്‍ നമ്മള്‍ പിരിഞ്ഞോളും

യാത്രയ്ക്കിനിവയ്യ വേറെന്തുപായം
കൂട്ടിനാരെയും  വയ്യല്ലോ ഈരഹസ്യത്തില്‍
തലവെച്ചുനോക്കൂ, പായും തീവണ്ടിമുന്നില്‍
ശിരസറ്റാലുറപ്പ്  നാം പിരിഞ്ഞിരിയ്ക്കും

വയ്യ സങ്കല്പിയ്ക്കുവാന്‍ വെണ്മ ചുവക്കുന്നത്
അല്ലെങ്കില്‍ നാം എന്തിനു മൂന്നായി പിരിയണം
എന്നാല്‍ നിസ്സാരം ചാടിയ്ക്കോ ആഴക്കയങ്ങളില്‍
ഞാന്‍ പോയശേഷം നീ പൊങ്ങിടും`ഉറപ്പായും.

അകെ വീര്‍ത്തു വിറങ്ങലിച്ചുള്ളൊരു കാഴ്ച വേണ്ട
ഒരിയ്ക്കലും  അതിനര്‍ഹനല്ല   ആരായിരുന്നു നീ
എങ്കിലാകാം ഏതെങ്കിലും കൊടുംവിഷം വേര്‍വിട്ടകറ്റും
നമ്മെ  പക്ഷെ കുടിയ്ക്കുമ്പോള്‍ നീ  ചതിയ്ക്കല്ലേ !

ഉറക്കെ ശബ്ദം വന്നാല്‍ എത്തില്ലേ ആള്‍ക്കൂട്ടം
അബദ്ധത്തില്‍ ആരെങ്കിലും മുതിര്‍ന്നാല്‍ തീരില്ലേ
പിരിയാന്‍ ഉറപ്പിച്ചാന്‍ വഴി മാത്രം തേടുക ഒക്കെ
തീരും  നിസ്സാരമായ് ഒരു നീളന്‍ കയര്‍ തുമ്പില്‍ .

ബോധമേ  നീ ബുദ്ധിമാന്‍,  ആരും അറിയാതെ
നമ്മുടെ സ്വപ്നസൌധത്തില്‍ തന്നെ പിരിഞ്ഞിടാം
തര്‍ക്കിക്കുന്നില്ലിനി മുറികള്‍ എല്ലാം അടയ്ക്കുന്നു ഞാന്‍
എഴുതിവെയ്ക്കൂ   നീ നിന്റെ അന്ത്യ കാവ്യക്കുറിപ്പുകള്‍ .
           ..  ..

സംഭവാമീ

  സംഭവാമീ
ഒരു പനിനീര്‍പുഷ്പം തന്നെ
നീ എനിക്കായ് നീട്ടുമ്പോഴും
ഇത്രയും ആവേശം കാട്ടരുത്
അറിയാമല്ലോ ജീവിതംതന്നെ  
ഒരുതരം  ഒത്തുകളിയാണ് .

ജ്ഞാനം
ആള്‍കൂട്ടത്തില്‍ കിട്ടില്ലെന്നറിയാന്‍
ധ്യാനം
മനസ്സിനുള്ളില്‍ തന്നെയാണെന്നറിയാന്‍
കഴിയാതെ പോയതാണ്
നിന്‍റെ  പ്രായത്തിന്‍റെ അജ്ഞത.

ബുദ്ധാ
അറിവ്  ആരും പറഞ്ഞുതരില്ല
ഹിംസയില്‍ നിന്നാണ്
നിനക്ക് തിരിച്ചറിവുണ്ടായത്
എന്‍റെ  ബോധത്തില്‍
എന്നെ നിലനിര്‍ത്തുന്നത്
അഹിംസ മാത്രം അല്ലല്ലോ?

അദൃശ്യങ്ങളാണ്
എന്‍റെ  പ്രഭാവലയം
എന്നിലേക്കുള്ള വഴി
നിശബ്ദതയുടെ
നീരൊഴുക്കാകണം
അഭയം പ്രാപിയ്ക്കുമ്പോള്‍
എന്നെ  നീ ഭയപ്പെടുത്തരുത്

പുത്രാ
ജ്ഞാനം  ഇപ്പോള്‍ ആത്മാവിന്
മോക്ഷം ഗയയില്‍


ജീവത്യാഗത്തിലൂടെ നീ
വേദങ്ങള്‍
ഹൃദിസ്ഥമാക്കിയിരിയ്ക്കുന്നു
സംഭവാമീ
അതു തന്നെയാണ് 
എന്‍റെ നിലനില്പ്
.........

ദേ പോയീ ...ദാ .. വന്നൂ.

കളിയ്ക്കാന്‍ പുതിയ കളികള്‍ 

കള്ളമില്ല  ചതിയും  

വേണം വേഗം 

കറങ്ങി ചിരിയ്ക്കുവാന്‍ 

 

ചോദ്യം ഉത്തരം 

ഉത്തരം ചോദ്യം 

പതിനഞ്ച് എത്തിയാല്‍  

ആയീ  കോടി രൂപ 

അഞ്ചില്‍ പത്തായിരം   

ചെക്കില്ല കിട്ടും 

പത്തിലോ  ഇരുപതായിരം 

മൂന്നു ലക്ഷത്തോടൊപ്പം 

 

വേണ്ട വെറുതേ അയച്ചാല്‍മതി  

എസ് എം എസ്സുകള്‍ 

അടിച്ചാല്‍ സാക്ഷാല്‍ 

സര്‍വ്വേശ്വരന്‍ മുന്നില്‍ 

 ഇരിയ്ക്കാം 

ഓരോരോ  കസേരയില്‍ 

വേഗവിരല്‍ ചോദ്യം 

എത്തിയ്ക്കും ഹോട്ട് സീറ്റില്‍ 

പിന്നെയോ വെറും പതിനഞ്ച് 

മധുരം കോടി പുതച്ചെത്തും  

പറഞ്ഞു  മുന്നേറിയാല്‍  

 

മൂന്നുവഴികള്‍ താങ്ങായി 

ഉണ്ടാകും കുഴഞ്ഞു പതറുമ്പോള്‍

തെറ്റിയാല്‍ വീണുപോകും 

പക്ഷേ  അഭിമാനം പറയും 

ദൈവമേ 

നിന്നെ കണ്ടതു തന്നെയെന്‍ 

സൌഭാഗ്യം 

 

കളിയില്‍ പണം പുല്ല്  

കിട്ടിയാല്‍ കിട്ടി 

പോയാല്‍ പോയി 

 

കോടി വാങ്ങുന്ന കൈകളും 

നോക്കി കാത്തിരിയ്ക്കുന്നു 

വീട്ടില്‍ കൂട്ടമായ്‌ 

അത്താഴത്തിന്‍മുമ്പ്  

കാണികള്‍  ബുദ്ധിമാന്മാര്‍ 

കാണുമ്പോള്‍ പറയുന്നു 

ശരിയുത്തരം, ഹോ... ഹോ... മണ്ടന്‍ 

ഇതും അറിയില്ലേ ഇവനെന്ന്  

ഉറക്കെ ടെലിവിഷന്‍ നോക്കി 

ചിരിയ്ക്കുന്നു 

 

ഇടയ്ക്കിടെ  

അവതാരമാം അവതാരകന്‍ 

വീശുന്നു കൈകള്‍ 

ചിരിച്ചു പറയുന്നു  

കാണും ജനത്തോട്  

ദേ  പോയീ ...ദാ .. വന്നൂ.

-------------------------------------  വിശ്വം .

ഗുവാഹട്ടി



 ഗുവാഹട്ടി

ഓര്‍ക്കാന്‍ മടിയ്ക്കുന്ന മുഹൂര്‍ത്തങ്ങളില്‍,  ഒരു വിശ്വാസം
ആള്‍കൂട്ടത്തില്‍ വെച്ച്,  ചവിട്ടി എറിഞ്ഞ കൂട്ടുകാരെ
നിങ്ങളെ ഞാന്‍ അങ്ങനെതന്നെയല്ലേ, ഇനിയും വിളിയ്ക്കേണ്ടത്!

ഇരുട്ടില്‍  ദുരാത്മാക്കളെ പേടിയ്ക്കുന്നത് പോലെയായല്ലോ
രാത്രി വെളിച്ചത്തില്‍ നിങ്ങളുടെ  സാമീപ്യം
കൌതുകമല്ലെങ്കിലും  നാണംകെട്ടവര്‍ കാഴ്ചക്കാര്‍

ജീവനുണ്ടായിരുന്നോ, അതോ മരിച്ച പിശാശുക്കളായി 
തെരുവില്‍ തള്ളപ്പെട്ട മാംസങ്ങളോ നിങ്ങള്‍ 
മനസ്സ് നഷ്ടപ്പെട്ട ഹൃദയ ശൂന്യര്‍, പേപിടിച്ച യൌവ്വനങ്ങള്‍  

രസമല്ല  അഹങ്കാരം, അബല ഞാന്‍ പക്ഷേ ക്ഷമിക്കില്ല
ഇനിയും യാത്ര,  തനിച്ച്‌   ഏതു വേഷത്തിലും  തിരക്കിലും
ഒളിപ്പിയ്ക്കാനെന്നും  പിറന്ന വഴിയും കുടിച്ച മുലകളും മാത്രം.

ഗുവാഹട്ടി, ഒരു തെരുവിന്റെ പേരല്ല , കാര്‍ക്കിച്ചു തുപ്പുമ്പോൾ 
തൂത്തുമാറ്റണം അപമാനം  അലയുമീ യൌവ്വനം
കാത്തിരിയ്ക്കാം ഇനിയൊരു പുതുപുലരിയ്ക്കായ്   
                              ....              

കുട

കുട

ഒരു കുടയുടെ
മറവിലായിരുന്നു
തലയില്‍വീഴാതെ
ചുറ്റിനും
മഴ
വട്ടം വരച്ചത്

ഒരു കാറ്റിന്‍റെ
കൈകളായിരുന്നു
കുട  തട്ടിപറിച്ച്
മഴയിലിട്ടത്

നനഞ്ഞു  നനഞ്ഞ്
ഞാനും
പെയ്തു പെയ്ത്
മഴയും
കെട്ടി പിടിച്ചു 

കാറ്റോ...!
മഴനനയാതെ
കുടയുമായി
പറന്നു  കളിച്ചു.

.. ... വിശ്വം .

പൂമൊട്ട്




പൂമൊട്ട്   

വീണുപോയി
പാടാന്‍ പലരുമുണ്ടാകും
നിവര്‍ത്തിയില്ലല്ലോ
വീണു പോയില്ലേ ?

ഒരുകൈ
ലാളിച്ചതാണ്
ഞെട്ടില്‍പിടിച്ചപ്പോള്‍
ചുറ്റുമുള്ളവര്‍ 
ചിരിച്ചു.

വിടര്‍ന്ന്
വിരിഞ്ഞില്ല
മണം
പടര്‍ന്നില്ല
ഇതളുകള്‍
തിരിഞ്ഞില്ല
ഞെട്ടറ്റപ്പോള്‍
പോയില്ലേ !

വിടര്‍ന്ന്
വിരിഞ്ഞ്
നില്ക്കാന്‍
പൂമണം
പരത്താന്‍
ഉയര്‍ന്ന്
നില്‍ക്കണോ?

തൊടാതെ
കാറ്റില്‍
കളിയ്ക്കാന്‍
കരിവണ്ടിന്റെ
ചുണ്ടില്‍
തളിര്‍ക്കാന്‍
വീണ്ടും
പൂവായ് തന്നെ
പിറക്കുമോ
ഞാന്‍.
...  ...  വിശ്വം.

വിശ്വാസികള്‍


വിശ്വാസികള്‍

മിന്നി മിന്നി മാഞ്ഞുപോകുന്ന വേദനകളാകുന്നു 
ജീവിത താളമെന്നു മരുന്നുകള്‍
വെളിച്ചത്തിനു ചൂടുണ്ടാകുമോയെന്ന് 
ഓരോ കുറിപ്പുകളും തേടുന്നു 
ഇരുട്ടിലേയ്ക്കുള്ള  യാത്ര, അതത്രേ ജീവിതം 
അസ്തമിച്ചവന്റെ ശേഷിപ്പുകള്‍ സൂര്യനെപോലെ 
ചക്രവാളത്തിന്‍റെ  ആഴങ്ങളില്‍   
മറഞ്ഞില്ലാതെയാവുന്നു.

നീണ്ട ബാല്യം രാവിലെ മുന്നിലുണ്ടാകും 
വൈകിയാല്‍ ശുഷ്കിച്ച  യൌവ്വനം 
മധ്യാഹ്നംവരെ  കാത്താല്‍ 
വാര്‍ദ്ധക്യചിന്തകളില്‍ സായാഹ്നം നഷ്ടമാകും
അസ്തമിയ്ക്കാതെ ഒരിയ്ക്കലും
ഒരു പുനര്‍ജന്മമില്ലല്ലോ?

താളം തെറ്റുന്ന ജീവിതങ്ങള്‍ ചുറ്റിനും 
മഴക്കാറില്‍  ഇരുട്ടിലേയ്ക്ക് നീന്തി  താഴുന്നവര്‍
ഒരിറ്റുവെളിച്ചം പോലുമില്ലാതെ മയങ്ങുന്നവര്‍ 
സ്വപ്നങ്ങളിലെ  വചനങ്ങള്‍ 
അസ്തമയംവരെ കാവല്‍നില്‍ക്കുന്നു  
ഭയന്ന്  നിഴല്‍രൂപങ്ങള്‍ 

വെളിച്ചത്തിനും വെള്ളത്തിനും ശ്വാസത്തിനും വേണ്ടി 
ജനിയ്ക്കാന്‍ പോകുന്ന പുത്രനെകൂടി 
കൂര്‍ത്ത പാറക്കെട്ടുകള്‍ക്കു മുകളിലേയ്ക്ക് 
വലിച്ചിഴയ്ക്കാനായി ചുറ്റിനും  വിശ്വാസികള്‍.

...         ....       ......             .................. ....       .....   വിശ്വം

ആചാരങ്ങള്‍


അശ്വമേധം കഴിഞ്ഞു നാം ഈ വഴിയില്‍
വിശ്വം ജയിച്ചതിന്‍ സന്തോഷം പകുക്കവേ
പൊട്ടിക്കരയുന്നപ്പുറം സദാചാര ചിന്തകള്‍
കുത്തിക്കീറിയതൊക്കെയും  രക്തബന്ധങ്ങള്‍

ആരുകേള്‍ക്കുന്നു പറയുന്ന സത്യം,  ഒക്കെയും
കാപട്യം,  കാണുന്നതെല്ലാം വെറും രണ്ടുജാതികള്‍
ആണവന്‍ പെണ്ണവള്‍  പിന്നെല്ലാമാവാമവിഹിതം
ഏറ്റെടുക്കുന്നവര്‍  സദാചാര സംരക്ഷകര്‍

കരിവണ്ട്  മൂളുന്നു പൂന്തേന്‍ നുണരുവാന്‍  
കടല്‍ തിരകോരുന്നു കരയെ പുണരുവാന്‍
കാട്ടില്‍ കടിപിടി ഇണയ്ക്കായ്‌ മൃഗാദികള്‍
അപരിഷ്കൃതം,  മര്‍ത്ത്യഗണങ്ങളല്ലല്ലോയിവ?


ഒറ്റയ്ക്ക് പോകുന്ന നാരിയ്ക്കു കൂട്ടിനായ്
എത്രയോകാലം തുണയേകി പൂരുഷര്‍ 
മിത്രമോ സഖിയോ മകളോ സതീര്‍ത്ഥയോ
വാക്കുകള്‍ക്കപ്പുറം പിന്നെന്ത്  കാട്ടണം

കാഴ്ചമങ്ങുന്നവര്‍ കാണുന്നെല്ലാം ഹീനമായ്
വേഴ്ച തടയുന്നവരായി ചമഞ്ഞു ഭരിയ്ക്കുന്നു
ചോരരാമിവര്‍ കവരുന്നു ധാര്‍ഷ്ട്യരായ് ധനമെല്ലാം
സാരമായ് മര്‍ദ്ദിച്ചു സദാചാരരാകുന്നു.

ആരിവര്‍, പുതുവേഷം കെട്ടിയ ചെന്നായ്ക്കള്‍
കൂട്ടിനായ് ചോദ്യാവലിയുമായ് മറുകൂട്ടര്‍
കേട്ടിട്ട് പേടിയാകുന്നു മലയാളമേ നീ വീണ്ടും
മദാലസ, ഭ്രാന്തമായലയുന്ന കാടായിമാറിയോ 

ആചാരമെത്രകാലം പഠിപ്പിച്ചു ആചാര്യര്‍
ദുരാചാരങ്ങളെല്ലാം വെടിഞ്ഞു സംസ്കൃതര്‍
അനാചാരങ്ങള്‍  പിന്നെയും പിന്തുടര്‍ന്നെത്തുന്നു
അസഹ്യമിക്കാലം  സദാചാരചിന്തകള്‍ .

ഒക്കെ തകര്‍ക്കുമീ സദാചാരപാലനം   
സത്യത്തിലെല്ലാം സങ്കല്പലോകങ്ങള്‍
ആലസ്യദുര്‍വിധി യലക്ഷ്യമീയാത്രകള്‍
വെടിക കാപട്യങ്ങള്‍ നാം മര്‍ത്ത്യരല്ലോ? .  

........................     ..................    ...........  വിശ്വം. 

കൊന്നപ്പൂക്കതിരുകള്‍

മേടപ്പുലരിയില്‍  കണികൊന്ന നാണിച്ചു
കണ്ടുപോയല്ലോ കൂട്ടരെന്‍ പൂങ്കുല
കണിയായിട്ടൊപ്പം വെള്ളരി പൂവന്‍പഴം
കണ്ണനോ  ചിരിയ്ക്കുന്നു വെണ്ണ കയ്യുമായി

ഓര്‍ത്തു പോയെങ്ങോ വഴിമാറിനിന്നൊരു
ബാല്യകാല കളിക്കൂട്ടുകാരെയൊക്കെയും
പൂത്തമാമ്പൂപോലെ കത്തിച്ച കമ്പിത്തിരി
നേത്രകൂട്ടിലേക്ക്  മിന്നിതിളങ്ങുന്നതും

രാത്രിയില്‍ കെട്ടിയുണ്ടാക്കും കണിവഞ്ചിക
വെളുപ്പിനേചുമന്നു ചെല്ലുന്നോരോ വീട്ടിലും
ചേങ്ങില മേളത്തില്‍ പാടിയുണര്‍ത്തുമ്പോള്‍
കണികണ്ടു കൈനീട്ടം നല്‍കുന്നു  ഗൃഹസ്ഥരും

പൊട്ടുന്ന പടക്ക കൂട്ടങ്ങള്‍ വിഷുവിലെന്‍
ഹൃത്തേ നിറച്ചതെല്ലാം  ആനന്ദ ലഹരികള്‍
പൊട്ടാത്ത പാളിപ്പടക്കതിരിയില്‍ നിന്നെത്ര
പൂക്കതിരുകള്‍  കത്തിച്ചു മിഴികള്‍ ചിമ്മിച്ചന്ന്‍

പൊന്നിന്‍ മുടിചൂടി മുറ്റത്തു വിഷുച്ചിരി
കത്തുന്ന സൂര്യകിരണങ്ങള്‍  മൂടുന്നു
എത്രകാത്തിട്ടാണ്  കൃത്യമായ് വിഷുവിന്
പൂത്തുലഞ്ഞുലകത്തില്‍ കൊന്ന കൈ നീട്ടുന്നത്  
  
ഇവിടിന്നൊറ്റയ്ക്ക്   ചിന്തിച്ചു ചന്തത്തില്‍
കൊന്നപ്പൂ വാങ്ങി കണിയൊരുക്കുമ്പോള്‍
എത്തുന്നതെല്ലാം നെറ്റില്‍ ആശംസാവാക്കുകള്‍
ബാക്കിയാകുന്നു കൂട്ടില്‍  കൊന്നപ്പൂക്കതിരുകള്‍

 .............           ................      വിശ്വം

വെറുമൊരു വിഷ് യു .. .. .കൊന്ന.

വെറുമൊരു വിഷ്  യു ..  ..  .കൊന്ന.


വിഷമമാകില്ലേ വിഷു പുലരിയില്‍
പൂത്തു പൊങ്കതിര്‍ നീട്ടി ചിരിയ്ക്കുവാന്‍
പൊന്നിട്ടുമുഖം മൂടിനിൽക്കുന്ന സുന്ദരി
കൊന്നേ,  പ്രിയേ , മലയാള മധുര്യമേ

പൊന്നിന്‍കതിര്‍മണി വിളയുന്ന പാടത്ത്
നിന്നു നിൻ കിങ്ങിണി മുത്തുകള്‍  കാവലായ്‌
കോര്‍ത്ത മരതകനൂലില്‍ മയങ്ങിയും
 നേർത്തു വീശി കളിക്കുന്നു മാരുതന്‍

വിഷു വന്നു മുറ്റത്തുക്കൈനീട്ടി നില്‍ക്കുമ്പോള്‍
വില്‍ക്കുന്നു കൊന്നപ്പൂക്കതിര്‍ വിലപേശി 
വിഷു  ആശംസിയ്ക്കുന്നു മണ്ണിലെതാരങ്ങള്‍
കണികാഴ്ചകൾ നിറയുന്നു പ്രഭാത വാര്‍ത്തയില്‍

മഞ്ഞച്ചകണ്ണില്‍ വിഷച്ചാറുകള്‍ തെറിയ്ക്കുന്നു 
പതിവുപോൽ കൊന്ന സ്വര്‍ണ്ണം പുതയ്ക്കുന്നു

ഒരു നേരം പോക്കായ്‌ വന്നുപോകുന്നു വിഷു,
വിഷക്കായ തിന്നൊരു വിഷുപക്ഷി ചിലയ്ക്കുന്നു  .
..............               .

കാതുകുത്തുമ്പോള്‍

 കാതുകുത്തുമ്പോള്‍


കാതുകുത്തുമ്പോള്‍
കരയുന്ന കുട്ടിക്കായ്
അമ്പിളിമാമനെ
തട്ടാന്‍ കാട്ടുന്നു

ദൂരേക്ക് നോക്കിയ്ക്കേ 
തെങ്ങോല കണ്ടില്ലേ
തത്തമ്മേ കണ്ടില്ലേ
അണ്ണാനെ കണ്ടില്ലേ
ഉമ്മാമ്മേ കണ്ടില്ലേ
എങ്ങനാ കരേണേ
അമ്മേ.... അമ്മേ .. 
പൊന്‍  സൂചിമെല്ലയാ
ഒന്നാം കാതില്‍  .

മറ്റേകാതിനി
കുത്തുന്നതെങ്ങനെ?
കുട്ടി കണ്ണിൽ .   
മുത്തു നിറയുന്നു
മുത്തമൊന്നമ്മ
കവിളില്‍ നിറയ്ക്കുന്നു

മാനത്ത് നോക്കിക്കേ
മേഘങ്ങള്‍ കണ്ടില്ലേ
കരയാതിരിക്കാങ്കില്‍
കാണാല്ലോ മാമ്മനെ
പാത്തുകളിയ്ക്കുന്ന
അമ്പിളി മാമ്മനെ
പൊട്ടിച്ചിരിച്ചപ്പോള്‍
പൊന്‍ സൂചി പിന്നെയും
മറ്റേകാതിലും  തൊട്ടുപോയി

മുത്തുകളെല്ലാം
കവിളില്‍ നിറഞ്ഞപ്പോള്‍
അമ്മ തട്ടാനോട്
തട്ടിക്കേറി

കരയാതിരുന്നാല്‍
കാണാം വൈകിട്ട്
പാത്തുകളിയ്ക്കുന്ന
അമ്പിളി മാമ്മനെ
കുത്തിയ കാതുകള്‍
കാണുമ്പോളമ്പിളി
മാണിക്യ മിട്ടായി
മോക്കുതരും
...  ...  ... .