Pages

പിന്നാമ്പുറം

പിന്നാമ്പുറം

ചിലപ്പോൾ അങ്ങനെയാണ്
കടൽകാണാൻ  മാളിൽ പോകണം
കരകയറാൻ കപ്പലിലും.

പിന്നാമ്പുറത്ത് നല്ല കാറ്റാണ്.
മുറ്റത്തിറങ്ങിയാൽ നല്ല തണുപ്പും.
എന്നാലും സ്‌പ്ലിറ്റ് എയർ കണ്ടീഷ ണർ
പ്രവർത്തിച്ചില്ലേൽ
മുറിയിൽ ഇരുന്നാൽ വിയർക്കും.


ഉള്ളിലെ വിദ്വെഷം
കടലാസുഭൂതങ്ങളായി പുറത്തിറങ്ങി
ആക്ഷേപങ്ങളാൽ അലങ്കാരം തീർത്തു.
പിന്നീട് വാക്കിലും വിഷം ചേർത്തു.
അങ്ങനെയേറ്റ ഒരൊളിയമ്പാണ്
മുറിവികളായി  ചോരയിറ്റിച്ചത് .

ചങ്ങാതി, നിങ്ങളുടെ കണ്ണാടിയിൽ
മുങ്ങി താഴ്‌ന്നു പോകുന്നതല്ല
നരച്ചു കൊഴിഞ്ഞുതുടങ്ങിയ
നഗരത്തിന്റെ തെരുവീഥികൾ.

ഒരിലത്താളത്തിന്റെ സംഗീതമാണ്
പിന്നാമ്പുറത്ത്
തെങ്ങോലകളെ കാറ്റ് പഠിപ്പിക്കുന്നത്
മുറിയിലാണ് ഇപ്പോൾ തണുപ്പുകൂടുതൽ.
.........

ക്ഷേത്രം

ക്ഷേത്രം

മന്ത്രങ്ങൾ മറന്ന ആചാരങ്ങൾ എന്തെന്നറിയാത്ത
ഒരു ഗുഹാക്ഷേത്രത്തിലായിരുന്നു
കാഴ്ചക്കാരനായിട്ട്  ഞാൻ എത്തിയത്.

ഓടാമ്പൽ പോലുമില്ലാതെ
തുറന്നുകിടക്കുന്ന ശ്രീകോവിൽ.
ശില്പത്തിന്റെ ഉടഞ്ഞ കൈത്തണ്ടയിൽ
ശേഷിക്കുന്ന വജ്രായുധത്തിന്റെ
അടർന്നു വീഴാറായ പാറക്കഷ്ണം.
പുഞ്ചിരിക്കുന്ന ചുണ്ടുകൾക്കും
പകുതി ഭാഗം നഷ്ടപ്പെട്ടിരിക്കുന്നു.
കാഴ്ചക്കാരായെത്തിയോർ ശിൽപ്പഭംഗി ആസ്വദിച്ച്
അരഞ്ഞാണവും അടയാഭരണവും തടവി
അടുത്തയിടത്തേയ്ക്ക്  ആർത്തിരമ്പിയൊഴുകുന്നു.

കണ്ണടച്ച് ആരാണിതിൻ ശില്പിയെന്നോർക്കേ
മുന്നിൽ ഒരു മെലിഞ്ഞ മനുഷ്യരൂപം.
കീറിപ്പറിഞ്ഞ മുഷിഞ്ഞ വസ്ത്രങ്ങൾ.
ഉള്ളിലേക്ക് കുഴിഞ്ഞിറങ്ങിയ കണ്ണുകൾ.
മോണകൾക്കിടയിലെവിടേയോ പല്ലുകൾ.
എവിടെനിന്നോ ഒരു ചങ്ങലകിലുക്കം.
കൈകളിലെ ഉളിയും ചുറ്റികയും ചോരയിൽ ചുവന്നിരിക്കുന്നു.

കേട്ടുപഴകിയ മന്ത്രങ്ങൾക്കൊപ്പം
എന്റെ ചുറ്റിനും നീട്ടിപ്പിടിച്ച കൈകൾ.
ഞാൻ പടികൾ ഓരോന്നായി തിരിച്ചിറങ്ങി.
അടുത്ത ഗുഹയിലും കാഴ്ച ദൈവങ്ങൾ
കാണേണ്ടവ തന്നെയെന്ന് സന്ദർശകർ.
..........AAA .....