Pages

കറുത്ത വാവില്‍

പല സന്ധ്യകള്‍ കാത്തുനിന്നൊരു 
കല്‍വിളക്കിന്നു  കരിന്തിരികത്തുമ്പോള്‍
പകലിന്‍വിയോഗത്തില്‍ കരയുന്നഗഗനത്തെ   
പുതപ്പിച്ചുറക്കാനായ്  കറുത്തവാവ്

ഇരുളിന്‍പുറംപറ്റി നിറയുന്നതാരകള്‍
കരളിലുതിര്‍ക്കുന്ന പുനര്‍ജന്മചിന്തകള്‍
ഉദയം പതിവെന്നാചാര്യവചനങ്ങള്‍
നിറയ്ക്കുംവെളിച്ചം പകലെന്നപോലെയും

ആരുപിരിഞ്ഞെന്നും ആരുകരഞ്ഞെന്നും
കാലം കണക്കതില്‍ കൂട്ടിനോക്കാറില്ല
പോകുന്നതെല്ലാം പുതിയൊരുനാമ്പുമായ്
പാതവക്കില്‍ തന്നെ ഫണമുയര്ത്തുന്നെന്നും

ഇത്തിരിവെട്ടം ചുരത്തിനില്‍ക്കുന്നോരമ്പിളി
പെട്ടെന്ന് മാഞ്ഞുപോകുമ്പോള്‍ പലപ്പോഴും
പുത്തനറിവുകള്‍  പൂക്കുംസിരകളില്‍
പൊട്ടിക്കരച്ചിലിന്‍  വേലിയേറ്റങ്ങളും

കത്തിപ്പടരുന്ന ഓര്‍മ്മകള്‍ പലരിലും
കത്തി ജ്വലിയ്ക്കുന്നതീ കറുത്തവാവില്‍
കാക്ക കൊത്തിതിന്നും ബലിചോറുകള്‍
കാലംകടന്നവര്‍ക്കായുള്ള  തര്‍പ്പണം
.................               ................  വിശ്വം.

അഭിപ്രായങ്ങളൊന്നുമില്ല: