Pages

ഒരു പ്രണയഗീതം

ഒരു പ്രണയഗീതം

പ്രേമം മുളചെന്നിലേതോപെരുന്നാളു -
കണ്ടു തിരിയ്ക്കുന്നൊരു നാളില്‍
അറത്തുങ്കലേതോ, മലയാററൂരയോ,
അല്ലമ്പലമുററത്തു നിന്നാണെന്നെന്നോർമ്മ

ചൂളം വിളിച്ചു ചിരിച്ചു ഞാനവളുടെ
പിന്നാലെ ചെന്ന് കറങ്ങിത്തിരിഞ്ഞപ്പോള്‍
പ്രേമിക മെല്ലെ തിരിഞ്ഞൊന്നു നോക്കി
പേടിച്ചുപോയി ഞാന്‍, അടിയീറനായി.!

ജീവന്‍ തുളുമ്പുന്ന ചിരിയുമായവളെന്റെ
ചാരത്തുവന്നു, ശാഠ്യം നടിച്ചപ്പോള്‍
ഗോഷ്ടികള്ലേറെ കാട്ടികൂട്ടി ഞാനന്ന്
ശേഷിച്ച ജീവനാല്‍ നാവനക്കീടുവാൻ !

രോഗം പിടികിട്ടിയവള്‍ക്കുമന്നേരം, പിന്നെ-
രോഗിയായവളും, ശൃംഗാരം നീണ്ടുപോയ്
ഭാഗ്യം, ഞൊടിയിടകൊണ്ടു ഞങ്ങളൊന്നായ്
ഭാവനകള്‍ നെയ്തു  കറങ്ങി നടന്നന്ന്

ആദ്യം പറഞ്ഞു ഞാനെന്റെ പേരും
പിന്നെ തുടർന്നെൻ ദേശപ്പെരിമയും
കുശലം തുടരാന്‍ ചില നർമ്മകഥകളും
കേട്ടു ചിരിച്ചവള്‍ പറഞ്ഞഭിപ്രായവും .

നീണ്ട കാർക്കൂന്തലിനെ വർണ്ണിയ്ക്കുവാൻ
തേടിപ്പിടിച്ചു ഞാന്‍ കാളിദാസനെ
രവിവര്‍മ്മ പണ്ടുവരച്ച ചിത്രത്തിന്‍
തനിപ്പകര്‍പ്പല്ലയോ  നിന്റെ മിഴിയിണ

നാണം കുണുങ്ങി കുണുങ്ങിപ്പറഞ്ഞവള്‍
ഞാനും സുന്ദരനാണ് നസീറുപോൽ
ഭാഗ്യം, അല്ലെങ്കിലീ വഴിപാടിനായ്
ആഗമിയ്ക്കില്ലാ,  ഞാനേകയായിന്ന്

വീണ്ടുമാച്ചുണ്ടിൽ  നിന്നൂറുന്ന വിസ്മയം
തേടിയലഞ്ഞേതോലോകത്തിലായി ഞാന്‍
ഭാരമാം മിഥ്യകള്‍ മാററിമറിച്ചപ്പോൾ
നേരം ഇരുണ്ടതറിഞ്ഞില്ല തെല്ലുമേ

അവസാന വണ്ടിയ്ക്കായോടി ,ചാടി-
പ്പിടിച്ചവള്‍ പോകുന്നതുകാണ്കേ
പൊട്ടിയെന്നുള്ളിലായിരം ഉല്‍ക്കകള്‍
വിട്ടുപോകുന്ന  പ്രണയബോധത്തിനാല്‍

നീണ്ടു വിടർന്നയാ ശൃംഗാര ചൂടിനാല്‍
മണ്ടുവാൻ  മറന്നു വിലാസങ്ങളന്യോന്യം
തേടുവതെങ്ങുപോയവളെയെന്നോര്‍ത്തു ഞാൻ
റോഡുകള്‍ തോറും നടന്നു കരഞ്ഞന്ന്

പിന്നെയെല്ലാ പൂരപറമ്പിലും
പൂവുമായ് ഞാന്‍ നിന്നെ തേടിയലഞ്ഞല്ലോ!
കാർമുകിൽ  മാനത്തുചിത്രം വരയ്ക്കുമ്പോള്‍
കോമളേ, നീ തന്നെയെൻ കുടക്കീഴിലും

മുളയിലേ വാടിയ ഹൃദയക്കിളിര്‍പ്പിന്റെ
തളിരുമായ് ഓമലേ, നിന്നെ ഞാന്‍ തേടുന്നു.
വരില്ലേ വയമ്പുമായ്‌ ഇനിയുമൊരന്തിയില്‍
ഈ പ്രണയഗീതം പാടി നടയ്ക്കുവാന്‍
............................................

അഭിപ്രായങ്ങളൊന്നുമില്ല: