Pages

തൊട്ടാവാടി

തൊട്ടാവാടി

നാണിച്ചു വഴിയരികിൽ കിടക്കുമിവളെ
തോണ്ടാൻ, വിരലുകൾ പേടിക്കും രണ്ടാമത്
വാടിത്തളർന്നോരിലകളിൽ കാവൽസൂചികൾ
വേണ്ടാ, വെറുതേ ജീവിച്ചു പോകട്ടെയവളും   

വിട

വിട 

അറിഞ്ഞോ നീയും
നിലാവുപോലെ മാഞ്ഞ്
ഇരുട്ടാകുന്നു 


സ്വന്തം

 സ്വന്തം

മദ്യമേ നീയും
നക്ഷത്രമാകുന്നല്ലോ
സ്വന്തം  കുടിയൻ

ലഹരി

ലഹരി

കള്ളേ , ഭാഗ്യവാൻ
പഴക്കമില്ലാത്ത നീ
രംഗത്തു വീണ്ടും.

കുടുക്ക

കുടുക്ക 

അടക്കി വെച്ച
സമ്പാദ്യങ്ങൾ പുറത്ത്
കുടുക്ക പൊട്ടി

കടുക്

കടുക് 

കടുകോളം നീ
കാത്തു സൂക്ഷിക്കുന്നത്
കഴിഞ്ഞ കാലം

വള്ളംകളി

വള്ളംകളി 

വെള്ളത്തിൽ കളി
ചുറ്റും പാഞ്ഞു വീശുന്നു   
വള്ളത്തിൽ തുഴ

ചിരി


ചിരി

നർമ്മം മുറിയിൽ
തിങ്ങിഞെരിഞ്ഞുപൊട്ടി
ചിരിച്ചു നീയും

കുമ്പസാരം

കുമ്പസാരം 

പാപം ചെയ്തത്
അറിയാതെയാണച്ചോ 
ഇനി ചെയ്യില്ല

ഉരുള

ഉരുള

ഉരുട്ടിയൂട്ടി
താലോലിക്കുമ്പോഴല്ലേ
ഉരുളവേണ്ടൂ 

ഉപദേശം

ഉപദേശം

ഉപദേശിക്കാം
നല്ലത് വിചാരിച്ച്
നിർബ്ബന്ധിയ്ക്കല്ലേ


നിർബ്ബന്ധം

നിർബ്ബന്ധം

ചന്ദ്രനെവേണം
കാൽപ്പന്തു കളിയ്ക്കാനാ
നിർബ്ബന്ധമാണ് 

കരുണ

കരുണ 

ഉപഗുപ്തന്റെ
ഉപദേശം കേട്ടപ്പോൾ
സമയമായി 

നുണ

 നുണ

നുണഞ്ഞ തേനും
പെയ്തിറങ്ങും മഴയും 
നുണയാകില്ല 

രുചി

രുചി

അരച്ചരച്ച്
ചമ്മന്തിയാക്കിയത് 
രുചി രഹസ്യം

കൊതുക്

കൊതുക് 

തല്ലുകൊള്ളാതെ 
ചോരയൂറ്റി കൊതുക്
സൂചിയല്ലല്ലോ

ചോറ്

ചോറ് 

ഉച്ചയൂണിന്
ഇരുന്നവർ തിന്നുന്നു
ചോറുംകൂട്ടാനും

കൂന്

കൂന് 

മുതുകിലൊരു
മുഴവലുതായത്
ആമയ്ക്ക് കൂന്

ഭാവം

ഭാവം 

വിളിച്ചതല്ലേ
തിരക്കിട്ട്‌ ചെന്നപ്പോൾ
കാണാത്ത ഭാവം
 

പിണക്കം

പിണക്കം 

മനപിണക്കം
വേണ്ടത് ചെയ്യാത്തപ്പോൾ 
മൗനം മാന്യത

കൂട്ടുകാർ

കൂട്ടുകാർ 

കൂട്ടുകാരെല്ലാം
കൂട്ടുകാരാന്നറിയാൻ
ആപത്തും വേണം

ചങ്ങാതി

ചങ്ങാതി 

ചെന്നപ്പോളല്ലേ
തിരക്കാണ് ചങ്ങാതി  
കണ്ടില്ലെൻ സ്നേഹം

ചങ്ങാത്തം

ചങ്ങാത്തം 

വിളിസ്നേഹത്താൽ
ചെന്നത് കുടുംബത്താൽ
തീർന്നൂ ചങ്ങാത്തം

മഴു

മഴു
തോട്ടിൽ വീണത്
അരുകിൽനിന്ന മരം 
കരഞ്ഞു മഴു

പ്രേമലേഖനം

പ്രേമലേഖനം
കരിയിലയ്ക്ക്
മണ്ണാക്കട്ട എഴുതി
പ്രേമലേഖനം 

വിരുന്ന്

വിരുന്ന് 
പുഴക്കരയിൽ
മണൽ വിരുന്നുപോയി 
മഴപെയ്തപ്പോൾ

മഴവെള്ളം

മഴവെള്ളം 
പെയ്തമഴയും
ഒഴുകിയ വെള്ളവും
തെരുവിലായി



ചുരം

ചുരം
ചുരം കടന്നാൽ
മലക്കപ്പുറംപോകാം
കേറടാകേറ്

സമ്പത്ത്

സമ്പത്ത് 
സമ്പത്തുള്ളവർ
വാങ്ങുന്നു കണ്ടതെല്ലാം
കണക്കില്ലാതെ

ദാരിദ്രം

ദാരിദ്രം 

കോട്ടകെട്ടിയും
പൂങ്കോഴിവളർത്തിയും
തീർന്നു ദാരിദ്രം

ചെളി

ചെളി 

അശ്രദ്ധയായാൽ
വാരിഎറിഞ്ഞവനും
വീഴും ചെളിയിൽ

നികുതി

നികുതി
നിന്റെ പകുതി
ഖജനാവിൽ വെക്കണം
നാം കുതിയ്ക്കണം

ജീവിതം

ജീവിതം

നീണ്ടവഴികൾ
മോടി പിടിപ്പിക്കുമ്പോൾ
ജീവിതം തീരും


മദ്യനികുതി

മദ്യനികുതി 

നികുതികൂട്ടി
നോക്കിക്കോ മുക്കുടിയൻ
കഴിക്കാത്തത്

മദ്യപാനി

മദ്യപാനി 

കള്ളമില്ലല്ലോ
കഴിക്കാത്തകുടിയൻ
ബെവറീജസിൽ  

കള്ള്

കള്ള് 

കുടിക്കരുത്
കള്ളുവിൽക്കുന്നകൂട്ടർ 
ആവർത്തിക്കുന്നു

വിദേശമദ്യം

വിദേശമദ്യം

മദ്യം കഴിയ്ക്കാം
ക്യൂനിന്ന് ഖജനാവ്
നിറച്ചു മാത്രം

കിറുക്ക്

കിറുക്ക് 

കിഴക്ക് സൂര്യൻ
ഉരുട്ടിക്കയറ്റിയ
കല്ല് താഴേയ്ക്ക്

വാങ്ങുമ്പോൾ


വാങ്ങുമ്പോൾ

ആനയെ വാങ്ങാൻ 
കൊമ്പുംപല്ലും നോക്കണം
വാലും നഖവും

വില


 വില

തലമറന്ന്
വിലമലകയറി
വലഞ്ഞുപോയി

കയറിപ്പിടി

കയറിപ്പിടി

കയറിൽ പിടി
കയറിപ്പിടിക്കല്ലേ
കയറേണ്ടതാ



ഫുട്ബോൾ

ഫുട്ബോൾ

മൈതാനത്തെല്ലാം
തട്ടുകൊണ്ട് നടക്കാൻ 
ഫുട്ബോളാണോ

പെനാൾട്ടി

പെനാൾട്ടി 

ഉന്നം തെറ്റിയാൽ
കിട്ടിയ പെനാൾട്ടിയും
പോസ്റ്റിൽ പകയ്ക്കും

ഗോൾ

ഗോൾ 

നോക്കിയടിച്ചാൽ
ഗോളിയും  പിടിക്കില്ല
അടിപോളിഗോൾ

കൊടി

കൊടി

പൊടി നിറഞ്ഞ്
കൊടി മറന്നുപോയി
അതിന്റെ നിറം

പുഴു

പുഴു 

പഴുത്തപഴം
മുറിച്ചുപകുത്തപ്പോൾ  
മുറിഞ്ഞ  പുഴു

വഴി

വഴി

ഒരൊറ്റവഴി
നോക്കിയുംകണ്ടും പോയാൽ
കുഴപ്പമില്ല 

വൈകൃതം

വൈകൃതം

മുഖം മിനുക്കി
വികൃതമല്ലനന്നും
ചന്ദ്രനെ പോലെ 

ഗ്രാവിറ്റേഷൻ

ഗ്രാവിറ്റേഷൻ


എഴാം ക്ലാസ്സിൽ 
ബെഞ്ചിൽ നിന്ന് താഴെ തള്ളിയിട്ടത്‌ 
ഐസക് ന്യൂട്ടനായിരുന്നു
അതുവരെ വീണ വീഴ്ചകൾക്ക് 
സയന്റിഫിക് പരി വേഷം ഇല്ലായിരുന്നു 
ചക്കവീണുചത്ത മുയലും 
മോങ്ങാനിരുന്ന നായരുടെ തലയിൽ 
തേങ്ങാവീ ണതും 
അതിനു മുമ്പും പറഞ്ഞു ചിരിച്ചിട്ടുണ്ട് 

 മാവിലെറിഞ്ഞകല്ലും 
വെട്ടിയിട്ട തേങ്ങാക്കുലയും
താഴേയ്ക്കു തന്നെയാണ് വീണത് 
പക്ഷേ  അന്നൊന്നും ഈ മണ്ടത്തലയിൽ 
ഗ്രാവിറ്റേഷൻ ഇല്ലായിരുന്നു 
ഉണ്ടായിട്ടും കാര്യവുമില്ല 
അതിനും വളരെ മുമ്പുതന്നെ 
ആപ്പിൾ ന്യൂട്ടന്റെ തലയിൽ വീണില്ലേ ?

ഉറക്കത്തിൽ 
സ്വപ്നം കണ്ടു തുടങ്ങിയതിനു ശേഷമാണ്
ടിവി വന്നതും ദിവസവും സീരിയൽ തുടങ്ങിയതും 
പറഞ്ഞി ട്ടു കാര്യമില്ല
ഉറങ്ങാതെ സ്വപ്നം കാണാതെ
ഇരുന്നിരുന്ന് തലയിൽ
കാക്ക പോലും തൂറിയില്ല 

വയസ്സുകാലത്ത്
ഉറങ്ങാതെ  റിസേർച്ചുചെയ്യാതെ
ആപ്പിളിന്റെ ഇടപെടലില്ലാതെ
തെളിയിച്ചത്
പുതിയ റോക്കറ്റ് തിയറം
അതിങ്ങനെ പറയപ്പെടുന്നു

"ആരു ഭരിച്ചാലും
ഗ്രാവിറ്റേഷ നെതിരെ കുതിച്ചു പായുന്നത്
കൈയ്യിൽ  നിൽക്കാത്ത ചിരിയ്ക്കുന്ന  സാധനം
അതാണ്‌ അതത്രേ വില "

വീണപൂവ്‌

വീണപൂവ്‌ 

പോകയാണെന്ന്
പറയാതെ പോയൊരു
പൂമരകുഞ്ഞ്

വേഴാമ്പൽ

വേഴാമ്പൽ

മഴ വരില്ലേ
മേഘകൈകളിലൂടെ
വേഴാമ്പലല്ലോ

സ്തുതി

സ്തുതി 

എഴുതാത്തവ
പാടി നടക്കുന്നവർ
വരച്ചു വെയ്ക്കും

പൂക്കാലം

പൂക്കാലം 

വീണതെല്ലാം പൂ
പാറ്റ കൾ പറന്നല്ലോ
വയ്യ പൂക്കാലം 

കര

കര

കാർന്നുതിന്നുന്ന
കഠിനജീവികളാൽ
കരയുന്നവൾ




കടൽ

കടൽ 

ഉപ്പുതിന്നപ്പോൾ
വെള്ളം കുടിച്ചു വീർത്ത്
അലറുന്നവൾ 

ശബ്ദം

ശബ്ദം 

നിശബ്ദമായി
ഇരിയ്ക്കണമെന്നാണ്
കേൾക്കുന്നശബ്ദം

മഴ

മഴ 

കാർമേഘങ്ങളെ 
കാറ്റ് പീഡിപ്പിച്ചപ്പോൾ
കൊഴിഞ്ഞ മുത്ത് 

ദൈവം

ദൈവം 

തൂണിൽ തുരുമ്പിൽ
പുസ്തകങ്ങളിൽ പോലും
വാണരുളുന്നു

മാഷ്‌

മാഷ്‌ 

എഴുതിപ്പിച്ചു
നോക്കി വിലയിരുത്തി
വട്ടം വരച്ചു

പുക

പുക 

പുകയുന്നത്
നനഞ്ഞമുറിവുകൾ
തീ പിടിയ്ക്കാതെ

സ്വന്തം

സ്വന്തം

സ്വന്തമാണല്ലോ 
അയൽവാസികൈവെച്ച 
അണക്കെട്ടുകൾ



ലൈബ്രറി

ലൈബ്രറി 

പുസ്തകക്കൂട്ടം 
കൂട്ടിനുവായനക്കാർ  
 ഉറക്കമാണ്

വായന

വായന

വായിച്ചതെല്ലാം
പറഞ്ഞു കേൾപ്പിക്കണം
വായനാറ്റത്തിൽ

താക്കോൽ

താക്കോൽ

ഭദ്രമാക്കി സൂക്ഷിക്കാൻ 
ഒരു ഭദ്രകാളി പൂട്ടിട്ട് പൂട്ടി 
താക്കോൽ തലമുറകളായി 
ഉത്തരത്തിൽ തിരുകി

താക്കോൽ ദ്വാരത്തിലൂടെ
എത്തിനോക്കിയവർ
കണ്ടതെല്ലാം
പാലായനം ചെയ്ത
പണക്കിഴികൾ

ഉറങ്ങാതെ
കോർത്തുപിടിച്ചുനിന്ന
ചങ്ങലപ്പൂട്ടുകളെ കബളിപ്പിച്ചു
മാന്ത്രികൻ
പുറത്തിറങ്ങിയത്
സ്വർണ്ണനൂൽ വസ്ത്രമുടുത്ത്
നിധി കുംഭവും എടുത്തെന്ന്
കണക്കു കൂട്ടിയവർ

താക്കോൽ
ഭദ്രമായി തന്നെ ഉത്തരത്തിൽ
നിധികാക്കുന്ന ഭൂതം
കള്ളനാണെന്ന് കണക്കൻ

ഉത്തരത്തിലെ ഗൌളി
നിർത്താതെ ചിലച്ചപ്പോൾ
തലമുറവിട്ട് താക്കോൽ
ഉള്ളങ്കയ്യിൽ മുറുകി.
  ....    ...   

ഒരു ക്വട്ടേഷൻ

ഒരു ക്വട്ടേഷൻ
..............................

ലോകത്തിലെ ലോഹങ്ങൾ
ഉരുക്കുവാനായി നല്കി
ഒരു ക്വട്ടേഷൻ

പരസ്യങ്ങൾ ഒഴിവാക്കി
രഹസ്യമായി കണ്ടെത്തിയതാണ്
കരാറുകാരനെ.

ലോഹങ്ങൾ മോഹങ്ങളാണ്
നന്നായി വലിച്ചുനീട്ടാവുന്നവ
ആഭരണങ്ങളായി ഹൃദയത്തിൽ
മുട്ടി തൂങ്ങിക്കളിയ്ക്കുന്നു
അല്ലാത്തവ
വിളക്കുകാലുകളിൽ
തീവണ്ടിപ്പാതകളിൽ
ഓടുന്ന വണ്ടികളിൽ
പലയിടങ്ങളിലായി
ജനമദ്ധ്യേ അലഞ്ഞു തിരിയുന്നു.

ആളൊഴിഞ്ഞ നേരത്ത്
കരാറുകാരൻ മുഖം കാണിച്ചു
ഉരുക്കിയ ലോഹങ്ങൾ നിറച്ച
കുഴികൾ  അയാൾ തുറന്നു
ഹൃദയംപോലെ ഉരുകിയവ
തിളച്ചു മറിഞ്ഞ് കുമിളകളായി
പൊട്ടിയൊലിക്കുന്നുണ്ടായിരുന്നു

അയാളുടെ കുഴിഞ്ഞ കണ്ണുകളിൽ
ഒരു ക്വട്ടേഷൻ കൂടി നിറഞ്ഞൊഴുകി 
ഉരുകിയ ലോഹങ്ങൾ തണുപ്പിച്ച്
ധ്രുവങ്ങളിലേക്ക്  വലിച്ചെറിയാൻ

                 .....    

മോണോറയിൽ









മോണോറയിൽ

അള്ളിപ്പിടിച്ച്  തേനെടുക്കാൻ
ആകാശത്തേക്ക് കയറുന്ന
കാട്ടുമൂപ്പനെ ഓർത്തത്‌
തലയ്ക്കുമുകളിലൂടെ
മോണോറയിൽ
പാഞ്ഞപ്പോഴായിരുന്നു 

ഒറ്റത്തടിയുള്ള മരത്തിന്റെ നെറുകയിൽ

ചായസഞ്ചി പോലെ
ഇരമ്പി പായുന്ന തേനീച്ചകൾ.
നെഞ്ചുരച്ച് കൈകാലുകളാൽ അള്ളിപ്പിടിച്ച്
ചൂളം വിളിക്കാതെ കാട്ടുമൂപ്പൻ
നിലത്തെ സ്റ്റേഷനിൽ നിന്നും യാത്രയാകുന്നു
ഒറ്റബോഗിയുള്ള ആദ്യത്തെ മോണോറയിൽ
ആകാശത്തേക്ക് പാഞ്ഞത്
കാട്ടുതേൻ എടുക്കാനായിരുന്നു


ഏറുമാടങ്ങളിൽ കയറിയിറങ്ങി
ഉയർന്ന നഗരവീഥികളിലൂടെ
വളഞ്ഞും ചെരിഞ്ഞും ഇഴയുകയാണ്
തേനുമായീ നഗരമൂപ്പൻ.

ചുറ്റിനും  ചേരികളുടെ ചെതുമ്പൽ
ലോക്കൽ ട്രെയിൻ പോലെ
മോണോറയിൽ പാഞ്ഞാൽ
തമ്പാക്കും  പാനും തിന്നുന്നവർ
പക്ഷികാഷ്ടം പോലെ
താഴെ  അടയാളങ്ങൾ തീർക്കും

തേനെടുക്കാൻ പറന്നു  കളിയ്ക്കുന്ന
തേനീച്ചകളെ പേറുന്ന കൂടുപോലെ
നഗരത്തിൻറെ  ജീവനാഡിയാകാൻ
വെറുതെ വളഞ്ഞു തിരിഞ്ഞു പായുന്നു
മുംബായ് മോണോറയിൽ
                 ------  

ലക്ഷ്യത്തിലെത്താൻ



ലക്ഷ്യത്തിലെത്താൻ
------------------------------- 
തിരക്കുള്ള ഇടങ്ങളിൽ 
ലക്ഷ്യത്തിന്  ഒരു നിരതന്നെയുണ്ടാകും 
പാഞ്ഞുപോകുന്ന ട്രയിൻ 
ലക്ഷ്യത്തിൽ എത്തിയ്ക്കുന്നത് 
നിരകളായി കൊളുത്തപ്പെട്ട 
ബോഗികളിലെ നിശ്വാസങ്ങളെയാണ്

മനുഷ്യന് മൃഗങ്ങൾ പായുമ്പോൾ 
വേഗതയുള്ളതായി തോന്നും 
പക്ഷികൾ  പറക്കുന്നതും 
അതിവേഗത്തിൽ തന്നെ  

പെട്ടെന്ന് വേഗം കൂട്ടാൻ
വേഗപ്പൂട്ടില്ലാത്ത ബസ്സിൽ കയറി
പലയിടങ്ങളിൽ നിന്ന് 
പാഞ്ഞെത്തിയവയെല്ലാം  
ഒരിടത്ത് കുടുങ്ങി 
നിരയായി നീണ്ടു കിടന്നു 


ലക്ഷ്യത്തിലെത്താൻ
വേഗനിരകടക്കണം 
ഇറങ്ങിനടന്നാൽ 
ഓടിയാൽ 
നിരയ്ക്കപ്പുറം കടക്കാം 
പറക്കാൻ കഴിഞ്ഞാൽ 
റോഡിൽ  നീളുന്ന 
യന്ത്രവേഗങ്ങളെ മറികടക്കാം 

വേഗത കൂട്ടി പായാൻ 
ഒരു പക്ഷിയായി
ലക്ഷ്യത്തിലേക്ക്  പറന്നു
  ....

കാരസ്ക്കരം

കാരസ്ക്കരം
------------------------


കാഞ്ഞിരത്തിന്റെ കുരു തുളച്ച് 
ഈർക്കിൽ കടത്തി 
കറക്കി കാണിച്ചത് 
മരം വെട്ടുകാരനായിരുന്നു 

നിർത്താതെ കറങ്ങുന്ന പമ്പരം 
വീണ്ടും വീണ്ടും ഉണ്ടാക്കി കളിച്ചപ്പോൾ  
കാഞ്ഞിരം രണ്ടുകട്ടിലായി 
ഒന്നിൽ വാതം പിടിപെട്ട വല്യച്ഛൻ 
പുക നുണഞ്ഞു കിടന്നു
മറ്റേത് പൂമുഖത്ത് അതിഥികൾക്കായി 
അലങ്കരിച്ചു നിവർത്തിയിട്ടു.

അവധി ദിവസങ്ങളിൽ
അതിഥികൾ ആരും ഇല്ലാത്തപ്പോൾ 

എണ്ണയും കുഴമ്പും പുരട്ടി 
കാഞ്ഞിരകട്ടിലിൽ മലർന്ന് കിടന്ന് 
അച്ഛൻ കുന്തിരിക്കപ്പുകകൊള്ളും  

കറക്കി വിടുന്ന പമ്പരങ്ങൾ 
അമ്മകാഞ്ഞിരത്തിന്റെ ഓരോകാലിനും 
വലത്തിട്ട് കറങ്ങിക്കറങ്ങി 
മുട്ടിയുരുമ്മി നിൽക്കും 
കുന്തിരിക്കപ്പുകയിൽ കയ്പ്പ് മറന്ന് 
അമ്മക്കട്ടിൽ ആകാശം  നോക്കി നെടുവീർപ്പിടും 

പുകകാഞ്ഞ് കുഴമ്പുപിടിപ്പിച്ച ദേഹത്ത് 
ഒറ്റതോർത്ത് മുറുക്കിയുടുക്കാൻ 
അച്ഛൻ നിവർന്നു നിന്നപ്പോൾ 
കാൽവെള്ളയിൽ ഈർക്കിൽ തുളച്ചുകയറി 
ഇർക്കിൽ ഊരി കാഞ്ഞിരക്കുരു 
മഴയിലേക്ക്  വലിച്ചെറിഞ്ഞതാണ് 
മുറ്റത്തെ കുളമാടിയിൽ 
ചിരിച്ചു നിൽക്കുന്ന കാരസ്ക്കരം 

കാറ്റ് എപ്പോഴും കയ്പിനുചുറ്റും 
പമ്പരംപോലെ 
നിലയ്ക്കാതെ കറങ്ങുന്നു
                     ...... 

എന്റേതല്ലാത്തത്

എന്റേതല്ലാത്തത് 

ഇറച്ചി വിലയ്ക്ക്
തൂക്കികൊടുക്കാൻ 
വീട്ടിൽ ജന്തുക്കളില്ലായിരുന്നു 

എങ്കിലും`
രാവിലെ കയറിവന്ന വഴിപോക്കൻ
മച്ചിപശുവിനെ അന്വേഷിച്ചു 
മുട്ടനാടിനുവില പറഞ്ഞു 
വളഞ്ഞ അങ്കവാലുള്ള പൂവൻ 
പിടചവിട്ടിയാൽ
മുട്ടകുറയും എന്നും പറഞ്ഞു

വീട് എന്റേതല്ലാഞ്ഞതിനാൽ
ഞാൻ വെറുതേ മൂളി കൊണ്ടിരുന്നു 

മുറ്റത്തെ പ്ളാവിൽ നോക്കി 
അയാൾ പറഞ്ഞു 
തായ്ത്തടി ഉണങ്ങി തുടങ്ങി 
ഇപ്പോൾ മുറിച്ചാൽ 
വിറകിനു കൊള്ളാം 
മരമെന്റേതല്ലാഞ്ഞതിനാൽ
ഞാൻ വെറുതേ അയാളെ നോക്കി

തുടർന്നയാൾ ഉമ്മറത്തെ 
കസേരയിൽ കയറിയിരുന്നു 
വീട്ടുകാരനല്ലാഞ്ഞതിനാൽ 
ഞാൻ കുശലം പറയാതെ 
പടിവാതിൽ ചാരി നിന്നു 

അയാൾ മുറുക്കാൻ ചെല്ലം തുറന്ന്  
ഉള്ളിലേക്ക് നോക്കി ഉറക്കെ ചോദിച്ചു 
ചുണ്ണാമ്പുണ്ടെങ്കിൽ ഒന്നെടുക്കണേ?

ഉള്ളിൽ  നിന്നും പാഞ്ഞെത്തിയ
നാലു വയസ്സുകാരിയെ കണ്ട് 
എന്റേതല്ലാത്ത
 വീടിന്റെ വാതിൽ 
 ഞാൻ വലിച്ചടച്ചു.
 ......      ....    

ദൈവത്തിന്റെ വികൃതികൾ

ദൈവത്തിന്റെ  വികൃതികൾ  
 ************

ഇടയ്ക്കിടയ്ക്ക് ദൈവം
മുറുക്കി തുപ്പാനായി 
പുറത്തിറങ്ങാറുണ്ട്
ചിലപ്പോൾ 
തുപ്പൽ വീഴുന്നത് 
ഭൂമിയിലെ 
ദൈവങ്ങളിലായിരിയ്ക്കും 


അഴുക്കുപുരണ്ട 
ഉടയാടകൾ
കാണുമ്പോൾ
കുളിച്ച് കുറിതൊട്ട മനുഷ്യർ 
ഉറഞ്ഞു തുള്ളാറുണ്ട്

ഇടയ്ക്കിടിക്ക് 
ദൈവം ചിരിയ്ക്കും 
കാഷായവും തൂവെള്ളയും
ദിഗമ്പരന്റെ മുന്നിൽ 
സമസ്യകൾ തീർക്കും 
ഗുരുവിൽ നിന്ന് 
വേരുകൾ അടർത്തി 
ദൈവം തെരുവിലിറങ്ങും  

ഇടയ്ക്ക് മാത്രം 
ഭൂമിയിലെ ദൈവങ്ങൾ 
മനുഷ്യരാകും 
അപ്പോൾ അറിയാതെ 
നീതിപീഠങ്ങൾ 
പൂജ മുടക്കും

ജാതിയും മതവും 
പൂജാപാത്രങ്ങളുമായി
ശ്രീകോവിലേക്ക് 
തിരിച്ചുകയറും 
......    

പൂവ്

  പൂവ്
 *******

കുടുങ്ങിയ പൂക്കളാണ് മാലയിൽ 
അറിഞ്ഞിട്ടും എടുത്തണിയുന്നു
വാടിയ  മലരുകളാണ് ഓരോന്നും 
എങ്കിലും  മണത്തുനോക്കുന്നു

"ഇതൊന്നും എന്റേതല്ലല്ലോ"
ചവറ്റിലേയ്ക്ക് വലിച്ചെറിയുന്നു

ശബ്ദിച്ചാൽ ഒറ്റപ്പെടും
ദുർഗന്ധം പേറുന്ന 
കാട്ടുപ്പൂവാണെന്ന്‌ 
വിളിച്ചു കൂവും 

എന്റെ തോട്ടത്തിലും
പൂക്കളുണ്ട്
ഇറുക്കാതെ 
കാറ്റുപോലും 
കടക്കാതെ 
സൂക്ഷിച്ചു പോരുന്നവ

ഒരു നിശ്വാസത്തിലവ 
അടഞ്ഞ ദളങ്ങളിലെ
സുഗന്ധം പരത്തുമ്പോൾ 
ഞാനും പേടിയ്ക്കുന്നു
     ...      ...     വിശ്വം

നക്ഷത്രമൊട്ടുകൾ

നക്ഷത്രമൊട്ടുകൾ 
------------------------

നക്ഷത്രചിന്തയിൽ അത്താഴമുണ്ണാതെ
ആകാശ വീഥികൾ തിരഞ്ഞ രാവിൽ
പൊട്ടുന്നനേകം പ്രകാശ പുഷ്പങ്ങൾ
പൊന്മുത്തുകൾ തുന്നിയ കമ്പളത്തിൽ

സത്യപ്രഭാവത്തിൽ ഒത്തുല്ലസിയ്ക്കുന്നല്ലോ  
ബോധതന്തുക്കളാൽ ചുറ്റുന്ന സൂര്യന്മാർ
വ്യത്യസ്ത രാശികൾ വർഷിച്ചൊരാനന്ദം
ചിത്തേനിറഞ്ഞതും താരഗണങ്ങളായ്

നിറവിന്യാസത്താൽ മായും മഹാശില
കരതീർത്ത  വിണ്ണിൻ  വിദൂര ദൃശ്യം
അതിരു മായിച്ച് കളിച്ചു ശയിയ്ക്കുന്ന
സാഗരം ഭൂമിതൻ ശ്വാസകോശം

നക്ഷത്രമെന്തേ അകന്നു നിൽക്കുന്നു
സത്യപ്രകാശം മനസ്സിൽ പരത്താതെ
മൃത്യുവിൻ  ദൃഷ്ടിയുമായൊരുരാത്രി 
കാട്ടുന്നനന്തത വിസൃത ഗഗനത്തിൻ 

അതിരുകളില്ലല്ലോ ബ്രഹ്മാണ്ഡമേ  
വിസ്മയം, വിശാലം മനചര്യയും 
നക്ഷത്ര ലോകമേ നിനക്ക് നൽകാൻ 
മൊട്ടായ് വിടരുന്നീകണ്‍കൾ രണ്ടും 
                                       .....   വിശ്വം . 

ഇടനെഞ്ചിലെത്തുന്ന നൊമ്പരം

ടനെഞ്ചിലെത്തുന്ന നൊമ്പരം
 ****************

ഇടനെഞ്ചിലേക്കൊരു 
തീ വന്നുവീഴുമ്പോൾ 
ഇത്തിരി വെള്ളം നൽകണം  നീ 

പ്രണയമേ പറയാതെൻ 
അരികിലുണ്ടാകണം
വെറുതേതോന്നുമീ ആഗ്രഹങ്ങൾ 

പറയുവാനല്പം 
പഴങ്കഥ കരുതണം 
കേൾക്കുമ്പോളനുഭൂതി 
നിറയുമെന്നിൽ 

ഇതൾവീണ പൂവിന്റെ 
ഓർമ്മപോൽ പടരണം 
നറുമണമെന്റെ സിരകളിൽനീ 

പിന്നിട്ട വഴികളിൽ   
പതിഞ്ഞ കാല്പാടുകൾ 
ഓരോന്നു മോർത്തോർത്തെടുക്കണം

നിന്റെ നിശ്വാസങ്ങളെൻ
ശ്വാസമായ്  തീരണം 
എന്നിലേയ്ക്കൊഴുകി നിറയണം 

പതറാതെ നില്ക്കണം 
കണ്ണീർ വീഴാതെ നോക്കണം നീ 
ചിരിയ്ക്കുന്ന മുഖമായിരിയ്ക്കണം
അധരമെൻ ചുണ്ടിലമർത്തണം
പ്രണയമധുരം പകർന്നു നല്കണം

അടയുമെൻ കണ്ണിൽ 
നിൻമുഖം തങ്ങണം 
പിരിയുന്നതെന്നേയ്ക്കുമല്ലേ

ഇടനെഞ്ചിലെത്തുന്ന നൊമ്പരം 
പ്രണയമേ, നിന്നെ 
അകലുന്ന വേദനയല്ലേ  
 .....       ... .....   

സ്വപ്നത്തിൽ

സ്വപ്നത്തിൽ 
*****
പാതിയടഞ്ഞ കണ്ണുകളിലൂടെയാണ്
ഞാൻ സ്വപ്നം കാണുന്നത്
നിങ്ങളോ?

കൊഴിഞ്ഞു വീഴുന്ന പഴങ്ങളാണ്  
ഓരോ സ്വപ്നവും 
ഞാൻ വെറുതേയവ കൂട്ടിവെയ്ക്കുന്നു
നിങ്ങളോ?

വേഗത തീരെയില്ലാത്ത കാലുകളാണ്
സ്വപ്നത്തിൽ  എനിയ്ക്ക്
നിങ്ങൾക്കോ?

എന്റെ പിന്നാലെയാണ്
സ്വപ്നത്തിൽ  എല്ലാവരും
തിരിഞ്ഞു നോക്കാൻ
എനിയ്ക്ക് പേടിയായിരുന്നു
നിങ്ങൾക്കോ?

ഒരിയ്ക്കലോടിക്കയറിയത് വലിയ 
കോട്ടയിലേക്കായിരുന്നു
നിറയെ രത്നങ്ങൾ പതിപ്പിച്ച
ചുവരുകളുള്ള ഒരു കൊട്ടാരം

നീണ്ടതാടിയുള്ള വയസ്സൻ രാജാവ്
ചുറ്റിലും സ്വർണ്ണ പൂമ്പാറ്റകൾ
സിംഹാസനത്തിലേക്കാണ് 
എന്നെയവർ പിടിച്ചിരുത്തിയത്

എനിയ്ക്കു ചുറ്റും  
ആലവട്ടവും വെഞ്ചാമരവുമായി  
പരിചാരകൾ 
ഞാൻ പറയേണ്ടതെല്ലാം 
രാജാവ് പറഞ്ഞു തീർക്കുന്നു 

പൂമ്പാറ്റകൾ ഓരോന്നായി 
രത്നചുവരുകളിൽ 
പറന്നിരിയ്ക്കുന്നു  
താടിരോമങ്ങൾ  
മുള്ളുകളായി എന്നെ പൊതിയുന്നു 

മുള്ളുകൾതീർത്ത  
ഒരു കൂട്ടിലായി ഞാൻ 
ചുറ്റും ചൂലുകൾ പേറിയവർ 
രാജാവ് വില്ലുകുലയ്ക്കുന്നു 

ഞാനിരുന്ന സിംഹാസനം 
ചുട്ടുപഴുക്കാൻ തുടങ്ങി
എനിയ്ക്കപ്പോൾ
വിശപ്പ്  ഇല്ലായിരുന്നു

പിന്നീടെല്ലാം നിങ്ങളാണ് പറഞ്ഞത് 
പാതിയടഞ്ഞ കണ്ണുകളിലൂടെ 
ഞാൻ നിങ്ങളെയെല്ലാം കണ്ടിരുന്നു

ഒന്നുകൂടി നിങ്ങൾ പറയണം 
എന്താണ് ഇങ്ങനൊക്കെ ഞാൻ 
സ്വപ്നം കാണുന്നത് .
..  ... ...

മണ്ണ് അഥവാ മണൽ

മണ്ണ്  അഥവാ മണൽ 


മുറ്റം നിറയെ വീണു കിടക്കുന്നത്  മണലല്ലേ

ചുറ്റും  പറന്നു കളിയ്ക്കുന്നത് മണ്ണല്ലേ 

ചൂലടിച്ചടിച്ച് മുറ്റത്തു നിന്നും മാറ്റിയതും 

കുഴിച്ചു കുഴിച്ച് കൂനകൂട്ടിയതും മണ്ണുതന്നെ`


മണലാരണ്യത്തിലും കടപ്പുറത്തും 

മണ്ണ് വെറുതേ കൂട്ടിയിരിയ്ക്കുന്നു 

മണ്ണുമാന്തികൾ  കടലും പുഴയും 

മാന്തി കൂട്ടുന്നതും മണ്ണല്ലേ 


മലപൊടിയ്ക്കുന്നതും 

കാട് വെട്ടുന്നതും 

മണ്ണിനായല്ലേ 


ഒരു പിടി മണ്ണല്ലേ  നീ തിന്നത്

പക്ഷേ  വിഴുങ്ങിയത്

ഈ ലോകം തന്നെ.


..   ...     വിശ്വം 

  

ഇടപ്പള്ളി തോട്

ഇടപ്പള്ളി തോട്

ആർക്കും വേണ്ടാതെ 
വീർപ്പുമുട്ടി കിടന്നൊരുതോട് 
നികത്തി ഉപയോഗിച്ചപ്പോൾ 
ആളായി ചോദിയ്ക്കാൻ 

ഒഴുകാനാവാതെ 
പോളയും മാലിന്യങ്ങളും നിറഞ്ഞ് 
ഒരു പുരാവസ്തുപോലെ
ഉറങ്ങുകയായിരുന്നു തോട് 

മാടി കെട്ടിയപ്പോൾ
മേനിയളവുകൾ പരസ്യമായി   
നാപ്പതു മീറ്റർ വീതിയുണ്ടായിരുന്നു 
കെട്ടുവള്ളങ്ങൾ ഉലാത്തിയിരുന്നു   
ഇപ്പോൾ അഞ്ചു കിലോമീറ്ററിൽ
അഞ്ചുമീറ്റർ മാത്രം വീതി 

സ്ഥലകണക്കിൽ അമ്പതേക്കർ പുഴ  
മലയും മണ്ണും കൂടി
തിന്നുതീർത്തിരിയക്കുന്നു 
പണക്കണക്കിൽ പറഞ്ഞാൽ 
അഞ്ഞൂറു കോടി രൂപാ !

ഇടപ്പള്ളി തോട്ടിൽ
ഇനിമുതൽ  
ബോട്ട്  ഓടുമത്രേ.

എല്ലാം വെറുതെ 
പരക്കുന്ന നുണയെന്ന് 
പാവം മുതലാളി 
  ....

സ്നേഹ ജ്വാലകൾ

സ്നേഹ ജ്വാലകൾ
ooooo ooooo ooooo  

കാറ്റത്ത്‌ 
കത്തുന്ന വിളക്ക്
നേരെ നില്ക്കാൻ 
കൊതിയ്ക്കുന്ന 
ഒരു തീനാളമാണ് 
ഏതു നിമിഷവും 
കറുത്ത് 
പുകയാൻ 
വിധിയ്ക്കപെട്ടവൾ   

 ചിരിയ്ക്കും 
കരച്ചിലിനും 
ഇടയിൽപ്പെട്ട  
കൗമാര സ്വപ്‌നങ്ങൾ 
ഇരു കരങ്ങളും കൊണ്ട് 
മാറിലേയ്ക്ക് 
മാറ്റി കൊണ്ടിരിയ്ക്കും  

സമവാക്യങ്ങളിൽ 
കാറ്റും വെളിച്ചവും 
അതിര് കടക്കില്ല  
ആണും പെണ്ണും 
തീയും 
വെള്ളവും പോലെയോ?

കാറ്റേ 
നീ കരുതി വീശുക

ആറ്റുവക്കിൽ 
അരിഞ്ഞാണം 
കാട്ടുതീയും 
പണിതു കൂട്ടുന്നു  

ചുവന്ന കണ്ണുകൾ 
അഞ്ജനം എഴുതി 
തിളപ്പിയ്ക്കണോ 

ഒരു കാറ്റിലും 
വീഴാതെ 
കത്തി നില്ക്കട്ടെ 
സ്നേഹ ജ്വാലകൾ 
....       വിശ്വം 

കിറുകൃത്യം

കിറുകൃത്യം  

അത് അവന്‍ തന്നെയാണ് 
കറുത്ത കോട്ടും 
കണ്ണടയും  വെച്ചിട്ട്

കണ്ടതും 
ഓടുകയായിരുന്നു 
അങ്ങനെ വിടാന്‍ പറ്റുമോ 
പുറകേ  ഓടി

അവന്  കൃത്യമായി 
കിടങ്ങ് അറിയാമായിരുന്നു 
വീണപ്പോള്‍ എനിയ്ക്കും 

അങ്ങനെയാണ് 
കൈയും കാലും ഒടിഞ്ഞത് 

ഇല്ലായിരുന്നെങ്കില്‍ 
കിറുകൃത്യം 
നിങ്ങളും വിശ്വസിച്ചേനെ!
...                .....

രഹസ്യം

രഹസ്യം 

ചില രഹസ്യങ്ങള്‍ 
രഹസ്യമായി തന്നെ 
പരസ്യപ്പെടും 

അത്തരം ഒരു 
രഹസ്യക്കാരിയെയാണ് 
അതിരഹസ്യമായി 
പിടിയ്ക്കപ്പെട്ടത്‌ 

പക്ഷേ  മുഖം 
പരസ്യങ്ങളില്‍ 
കണ്ടു  പരിചയമുള്ളത് 

ഇനി 
ഒരു രഹസ്യം കൂടി പറയാം 
വല വിരിച്ചാല്‍ 
ഇര വീഴുവോളം 
രഹസ്യം  
         ....    

ഒത്തുതീര്‍പ്പ്

ഒത്തുതീര്‍പ്പ്

എല്ലാംമറിയുന്നെങ്കിലുമൊരുപൊടിക്കൈ
എൻപേരിലും കിടക്കട്ടെയടയാളമായ്
ഞെട്ടുമോ ലോകം വെറും തോന്നലാകാം
ഞെട്ടറ്റതെല്ലാമഗ്നിയ്ക്കടിപ്പെടും

സ്വയമേകൊഴിയട്ടേ അരുതെന്ന് ബോധം
വയ്യെന്ന് ദേഹം നരകമാകുന്നു ജീവിതം
പിടിവാശികള്‍ വിട്ടൊരുമിച്ചു നില്‍ക്കുവാന്‍
ദേഹിയ്ക്ക്  സമ്മതം പേറുന്ന ദേഹത്തിനെ

കൊടും കാട്ടിലെങ്കില്‍  വന്യമൃഗങ്ങളോ 
മരുഭൂമിയിലെന്നാലോ  കഴുകകൂട്ടങ്ങളോ
വേര്‍പെടുത്തിടും  ദേഹമേ പോകു നീ
നേരമാകുമ്പോള്‍ നമ്മള്‍ പിരിഞ്ഞോളും

യാത്രയ്ക്കിനിവയ്യ വേറെന്തുപായം
കൂട്ടിനാരെയും  വയ്യല്ലോ ഈരഹസ്യത്തില്‍
തലവെച്ചുനോക്കൂ, പായും തീവണ്ടിമുന്നില്‍
ശിരസറ്റാലുറപ്പ്  നാം പിരിഞ്ഞിരിയ്ക്കും

വയ്യ സങ്കല്പിയ്ക്കുവാന്‍ വെണ്മ ചുവക്കുന്നത്
അല്ലെങ്കില്‍ നാം എന്തിനു മൂന്നായി പിരിയണം
എന്നാല്‍ നിസ്സാരം ചാടിയ്ക്കോ ആഴക്കയങ്ങളില്‍
ഞാന്‍ പോയശേഷം നീ പൊങ്ങിടും`ഉറപ്പായും.

അകെ വീര്‍ത്തു വിറങ്ങലിച്ചുള്ളൊരു കാഴ്ച വേണ്ട
ഒരിയ്ക്കലും  അതിനര്‍ഹനല്ല   ആരായിരുന്നു നീ
എങ്കിലാകാം ഏതെങ്കിലും കൊടുംവിഷം വേര്‍വിട്ടകറ്റും
നമ്മെ  പക്ഷെ കുടിയ്ക്കുമ്പോള്‍ നീ  ചതിയ്ക്കല്ലേ !

ഉറക്കെ ശബ്ദം വന്നാല്‍ എത്തില്ലേ ആള്‍ക്കൂട്ടം
അബദ്ധത്തില്‍ ആരെങ്കിലും മുതിര്‍ന്നാല്‍ തീരില്ലേ
പിരിയാന്‍ ഉറപ്പിച്ചാന്‍ വഴി മാത്രം തേടുക ഒക്കെ
തീരും  നിസ്സാരമായ് ഒരു നീളന്‍ കയര്‍ തുമ്പില്‍ .

ബോധമേ  നീ ബുദ്ധിമാന്‍,  ആരും അറിയാതെ
നമ്മുടെ സ്വപ്നസൌധത്തില്‍ തന്നെ പിരിഞ്ഞിടാം
തര്‍ക്കിക്കുന്നില്ലിനി മുറികള്‍ എല്ലാം അടയ്ക്കുന്നു ഞാന്‍
എഴുതിവെയ്ക്കൂ   നീ നിന്റെ അന്ത്യ കാവ്യക്കുറിപ്പുകള്‍ .
           ..  ..

സംഭവാമീ

  സംഭവാമീ
ഒരു പനിനീര്‍പുഷ്പം തന്നെ
നീ എനിക്കായ് നീട്ടുമ്പോഴും
ഇത്രയും ആവേശം കാട്ടരുത്
അറിയാമല്ലോ ജീവിതംതന്നെ  
ഒരുതരം  ഒത്തുകളിയാണ് .

ജ്ഞാനം
ആള്‍കൂട്ടത്തില്‍ കിട്ടില്ലെന്നറിയാന്‍
ധ്യാനം
മനസ്സിനുള്ളില്‍ തന്നെയാണെന്നറിയാന്‍
കഴിയാതെ പോയതാണ്
നിന്‍റെ  പ്രായത്തിന്‍റെ അജ്ഞത.

ബുദ്ധാ
അറിവ്  ആരും പറഞ്ഞുതരില്ല
ഹിംസയില്‍ നിന്നാണ്
നിനക്ക് തിരിച്ചറിവുണ്ടായത്
എന്‍റെ  ബോധത്തില്‍
എന്നെ നിലനിര്‍ത്തുന്നത്
അഹിംസ മാത്രം അല്ലല്ലോ?

അദൃശ്യങ്ങളാണ്
എന്‍റെ  പ്രഭാവലയം
എന്നിലേക്കുള്ള വഴി
നിശബ്ദതയുടെ
നീരൊഴുക്കാകണം
അഭയം പ്രാപിയ്ക്കുമ്പോള്‍
എന്നെ  നീ ഭയപ്പെടുത്തരുത്

പുത്രാ
ജ്ഞാനം  ഇപ്പോള്‍ ആത്മാവിന്
മോക്ഷം ഗയയില്‍


ജീവത്യാഗത്തിലൂടെ നീ
വേദങ്ങള്‍
ഹൃദിസ്ഥമാക്കിയിരിയ്ക്കുന്നു
സംഭവാമീ
അതു തന്നെയാണ് 
എന്‍റെ നിലനില്പ്
.........

ദേ പോയീ ...ദാ .. വന്നൂ.

കളിയ്ക്കാന്‍ പുതിയ കളികള്‍ 

കള്ളമില്ല  ചതിയും  

വേണം വേഗം 

കറങ്ങി ചിരിയ്ക്കുവാന്‍ 

 

ചോദ്യം ഉത്തരം 

ഉത്തരം ചോദ്യം 

പതിനഞ്ച് എത്തിയാല്‍  

ആയീ  കോടി രൂപ 

അഞ്ചില്‍ പത്തായിരം   

ചെക്കില്ല കിട്ടും 

പത്തിലോ  ഇരുപതായിരം 

മൂന്നു ലക്ഷത്തോടൊപ്പം 

 

വേണ്ട വെറുതേ അയച്ചാല്‍മതി  

എസ് എം എസ്സുകള്‍ 

അടിച്ചാല്‍ സാക്ഷാല്‍ 

സര്‍വ്വേശ്വരന്‍ മുന്നില്‍ 

 ഇരിയ്ക്കാം 

ഓരോരോ  കസേരയില്‍ 

വേഗവിരല്‍ ചോദ്യം 

എത്തിയ്ക്കും ഹോട്ട് സീറ്റില്‍ 

പിന്നെയോ വെറും പതിനഞ്ച് 

മധുരം കോടി പുതച്ചെത്തും  

പറഞ്ഞു  മുന്നേറിയാല്‍  

 

മൂന്നുവഴികള്‍ താങ്ങായി 

ഉണ്ടാകും കുഴഞ്ഞു പതറുമ്പോള്‍

തെറ്റിയാല്‍ വീണുപോകും 

പക്ഷേ  അഭിമാനം പറയും 

ദൈവമേ 

നിന്നെ കണ്ടതു തന്നെയെന്‍ 

സൌഭാഗ്യം 

 

കളിയില്‍ പണം പുല്ല്  

കിട്ടിയാല്‍ കിട്ടി 

പോയാല്‍ പോയി 

 

കോടി വാങ്ങുന്ന കൈകളും 

നോക്കി കാത്തിരിയ്ക്കുന്നു 

വീട്ടില്‍ കൂട്ടമായ്‌ 

അത്താഴത്തിന്‍മുമ്പ്  

കാണികള്‍  ബുദ്ധിമാന്മാര്‍ 

കാണുമ്പോള്‍ പറയുന്നു 

ശരിയുത്തരം, ഹോ... ഹോ... മണ്ടന്‍ 

ഇതും അറിയില്ലേ ഇവനെന്ന്  

ഉറക്കെ ടെലിവിഷന്‍ നോക്കി 

ചിരിയ്ക്കുന്നു 

 

ഇടയ്ക്കിടെ  

അവതാരമാം അവതാരകന്‍ 

വീശുന്നു കൈകള്‍ 

ചിരിച്ചു പറയുന്നു  

കാണും ജനത്തോട്  

ദേ  പോയീ ...ദാ .. വന്നൂ.

-------------------------------------  വിശ്വം .

ഗുവാഹട്ടി



 ഗുവാഹട്ടി

ഓര്‍ക്കാന്‍ മടിയ്ക്കുന്ന മുഹൂര്‍ത്തങ്ങളില്‍,  ഒരു വിശ്വാസം
ആള്‍കൂട്ടത്തില്‍ വെച്ച്,  ചവിട്ടി എറിഞ്ഞ കൂട്ടുകാരെ
നിങ്ങളെ ഞാന്‍ അങ്ങനെതന്നെയല്ലേ, ഇനിയും വിളിയ്ക്കേണ്ടത്!

ഇരുട്ടില്‍  ദുരാത്മാക്കളെ പേടിയ്ക്കുന്നത് പോലെയായല്ലോ
രാത്രി വെളിച്ചത്തില്‍ നിങ്ങളുടെ  സാമീപ്യം
കൌതുകമല്ലെങ്കിലും  നാണംകെട്ടവര്‍ കാഴ്ചക്കാര്‍

ജീവനുണ്ടായിരുന്നോ, അതോ മരിച്ച പിശാശുക്കളായി 
തെരുവില്‍ തള്ളപ്പെട്ട മാംസങ്ങളോ നിങ്ങള്‍ 
മനസ്സ് നഷ്ടപ്പെട്ട ഹൃദയ ശൂന്യര്‍, പേപിടിച്ച യൌവ്വനങ്ങള്‍  

രസമല്ല  അഹങ്കാരം, അബല ഞാന്‍ പക്ഷേ ക്ഷമിക്കില്ല
ഇനിയും യാത്ര,  തനിച്ച്‌   ഏതു വേഷത്തിലും  തിരക്കിലും
ഒളിപ്പിയ്ക്കാനെന്നും  പിറന്ന വഴിയും കുടിച്ച മുലകളും മാത്രം.

ഗുവാഹട്ടി, ഒരു തെരുവിന്റെ പേരല്ല , കാര്‍ക്കിച്ചു തുപ്പുമ്പോൾ 
തൂത്തുമാറ്റണം അപമാനം  അലയുമീ യൌവ്വനം
കാത്തിരിയ്ക്കാം ഇനിയൊരു പുതുപുലരിയ്ക്കായ്   
                              ....              

കുട

കുട

ഒരു കുടയുടെ
മറവിലായിരുന്നു
തലയില്‍വീഴാതെ
ചുറ്റിനും
മഴ
വട്ടം വരച്ചത്

ഒരു കാറ്റിന്‍റെ
കൈകളായിരുന്നു
കുട  തട്ടിപറിച്ച്
മഴയിലിട്ടത്

നനഞ്ഞു  നനഞ്ഞ്
ഞാനും
പെയ്തു പെയ്ത്
മഴയും
കെട്ടി പിടിച്ചു 

കാറ്റോ...!
മഴനനയാതെ
കുടയുമായി
പറന്നു  കളിച്ചു.

.. ... വിശ്വം .

പൂമൊട്ട്




പൂമൊട്ട്   

വീണുപോയി
പാടാന്‍ പലരുമുണ്ടാകും
നിവര്‍ത്തിയില്ലല്ലോ
വീണു പോയില്ലേ ?

ഒരുകൈ
ലാളിച്ചതാണ്
ഞെട്ടില്‍പിടിച്ചപ്പോള്‍
ചുറ്റുമുള്ളവര്‍ 
ചിരിച്ചു.

വിടര്‍ന്ന്
വിരിഞ്ഞില്ല
മണം
പടര്‍ന്നില്ല
ഇതളുകള്‍
തിരിഞ്ഞില്ല
ഞെട്ടറ്റപ്പോള്‍
പോയില്ലേ !

വിടര്‍ന്ന്
വിരിഞ്ഞ്
നില്ക്കാന്‍
പൂമണം
പരത്താന്‍
ഉയര്‍ന്ന്
നില്‍ക്കണോ?

തൊടാതെ
കാറ്റില്‍
കളിയ്ക്കാന്‍
കരിവണ്ടിന്റെ
ചുണ്ടില്‍
തളിര്‍ക്കാന്‍
വീണ്ടും
പൂവായ് തന്നെ
പിറക്കുമോ
ഞാന്‍.
...  ...  വിശ്വം.