Pages

കായൽ ചുറ്റുമ്പോൾ

കായൽ ചുറ്റുമ്പോൾ


കായലില്‍ കക്കവാരുന്നവർ
ഹൌസ് ബോട്ടുകളുടെ ശബ്ദം കേള്‍ക്കുമോ ? .
കാറ്റിൽ ഉലയുന്നത്  കൊച്ചുവള്ളം
കടന്നുപോയ ബോട്ടിന്റെ ഓളത്തില്‍.

ടൂറിസം കണ്ടുപിടിച്ച സായിപ്പും
ചുരുട്ടുവലിച്ചു ചുറ്റിനടക്കുന്ന മദാമ്മയും
വെള്ളത്തില്‍ മുങ്ങികിടക്കുന്നവരുടെ
താളം പിടിച്ച് കാവൽ  നിന്നിരുന്ന
കൊതുമ്പു വള്ളങ്ങൾ കണ്ടിരുന്നോ? .

പാഞ്ഞ് ഓടുന്ന പനമ്പ് കൊട്ടാരങ്ങള്‍
പായ്മരം കെട്ടിയ വള്ളങ്ങൾ
ഒഴുകിയ  വഴികളിലൂടെ
സ്പീഡില്‍ കുമരകത്തേക്ക്

യമഹാ തുപ്പിയ  എണ്ണയിൽ
നിലാവെളിച്ചം ചിരിയ്ക്കുന്നു .
കാറ്റില്‍ പൊരിയുന്ന കരിമീൻ മണം
കായല്‍ മത്സ്യങ്ങൾക്കും  കൊതിയൂറി

ടൂറിസ്ററുബോട്ടുകൾ  തകര്‍ത്തത് വട്ടവലകള്‍.
അടിക്കായലിളകി വംശം നശിച്ച കക്കകള്‍.
മുങ്ങി വാരിയവർക്ക് കിട്ടിയത്  ചെളിക്കൂനകൾ
കയറൂരി ഒഴുകിയ തോണികൾ
പായല്‍ക്കൂട്ടങ്ങൾ തടഞ്ഞു വെച്ചിരിക്കുന്നു.

ഇടയ്ക്കിടയ്ക്ക് വിളക്കുമരച്ചുവട്ടിലേക്ക്
പൊങ്ങിവന്ന്  മുങ്ങിമരിച്ചവരുടെ ആത്മാക്കൾ
കക്കാക്കായലില്‍ കൊയ്ത്തിനു പോയി
കായലിൽ മറിഞ്ഞ കെട്ടുവള്ളം തിരയുന്നു.
പള്ളി ജെട്ടിയിലെ സിമിത്തേരി മതിലിൽ 
പുതിയ ആത്മാക്കൾ എത്തിനോക്കുന്നു.
പാതിരാമണലിലെ പക്ഷിക്കൂട്ടങ്ങള്‍
പൊരിച്ച കോഴിക്കാലുകള്‍ തിന്നുന്നു
ഒഴുകിനടക്കുന്ന പോളക്കൂട്ടങ്ങള്‍
കായലില്‍ നിറഞ്ഞു തുളുമ്പുന്ന
ചൈനീസ് വെളിച്ചത്തില്‍
ദിക്കുകള്‍ തിരിച്ചറിയുന്നു.


നല്ല തണുപ്പാണ്
കായലിന്റെ അടിത്തട്ടിൽ
കക്കകൾ തിരഞ്ഞ് മുങ്ങിയവരുടെ കുടങ്ങള്‍
ഹൌസ് ബോട്ടുകളുടെ പുറകേയൊഴുകി.
കുമരകത്തേക്ക്  നീന്തിനടന്നു

............. ....................... വിശ്വം.


അഭിപ്രായങ്ങളൊന്നുമില്ല: